Sunday, December 7, 2008
കുന്തിയായ് മാറിയ ഗാന്ധാരി
മഴമേഘങ്ങള്‍ ആകാശത്തു നിറയുന്നതും അതിനിടയിലൂടെ സൂര്യന്‍ കടലിലേക്കു താഴുന്നതും ഇരുട്ട് പതിയെ പതിയെ കടന്നു വന്ന് എന്നെ പൂര്‍ണ്ണമായി മൂടുന്നതും ഞാന്‍ അറിഞ്ഞു.
ചുറ്റും കൂരിരുട്ട്, എത്ര സമയം വെളിച്ചത്തെ തേടി? ഓര്‍മ്മയില്ല.ഒട്ടും തന്നെ ഓര്‍മ്മയില്ല.
വെളിച്ചംവന്നു.... ഭയാനകമായ വെളിച്ചം....വിശ്വരൂപദര്‍ശനം പോലെ.
എന്തൊക്കെയായിരുന്നു ഞാന്‍ കണ്ടത്? മനസ്സിലാക്കിയത്?ആ വെളിച്ചം എന്നുള്ളില്‍ ഭീതിയുണര്‍ത്തി.ഭയം കൊണ്ട് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഹോ.....എല്ലാം വീണ്ടും ഇരുട്ടിലായി. എന്തൊരു സമാധാനം.
പതിയെ പതിയെ പതിയെ കണ്ണുകള്‍ എന്തിന്റെയോ നേരിയ മറവിലൂടെ കാണാന്‍ തുടങ്ങി.
മങ്ങിയ ശാന്തമായ വെളിച്ചം. ഇരുട്ടിലായിരുന്നപ്പോള്‍ അറിയാഞ്ഞതും ശക്തമായ വെളിച്ചത്തില്‍ കണ്ടു ഭയന്നതും ഒന്നും ആയിരുന്നില്ല ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടറിഞ്ഞു തുടങ്ങിയവ.
വിശ്വസിച്ചവര്‍, സ്നേഹിച്ചവര്‍......
ഇരുളില്‍ തപ്പുന്നവനൊന്നും അറിയുന്നില്ല എന്നു മനസ്സിലാക്കിയവര്‍.
ഇരുളിലായ എന്റെ അവസ്ഥയെ ഭംഗിയായി ഉപയോഗിച്ചവര്‍.
മങ്ങിയ ആ വെളിച്ചത്തില്‍ ഒന്നു ഞാന്‍ അറിഞ്ഞു തുടങ്ങി ഞാന്‍ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും ചെയ്തതും എല്ലാം തെറ്റ്.ഭയങ്കരമായ തെറ്റുകള്‍. എന്റെ ഇരുട്ടില്‍ ഞാന്‍ അറിയാതെ എന്നെകൊണ്ട് തെറ്റുകള്‍ ചെയ്യിച്ചു ഒരു തെറ്റും ചെയ്യാത്തവര്‍,ഒന്നായി കൈകോര്‍ത്തു പിടിച്ചു എനിക്കു ചുറ്റും ആനന്ദനൃത്തം ആടുന്നു ആഘോഷിക്കുന്നു ജീവിതത്തെ ഉത്സവമക്കി തകര്‍ക്കുന്നു.
ആര്‍ത്തട്ടഹസിക്കുന്ന ആ നല്ലവരുടെ , എന്റെ മനസ്സിന്റെ, ഒക്കെ മുന്‍പില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി മനസ്സാക്ഷി എന്ന നീതിപീഠത്തിനു മുന്നില്‍ തല കുനിച്ചു നിന്നു ഞാന്‍.തെറ്റുകള്‍ എല്ലാം ഏറ്റുപറഞ്ഞു.ജീവിതം ആഘോഷിക്കുന്നവര്‍ ഒന്നും അതു കേട്ടതായിപ്പോലും ഭാവിച്ചില്ല.മനസ്സെന്ന കോടതിയോ ഒന്നും ക്ഷമിച്ചതും ഇല്ല.
മനസ്സെന്ന കോടതി എനിക്കു നേരെ വിരല്‍ ചൂണ്ടി...............
ഒന്നൊന്നായി എന്റെ തെറ്റുകള്‍ ചൂണ്ടികാണിച്ചു.........
സ്നേഹം കൊണ്ടു കണ്ണുകളെ മൂടിക്കെട്ടി സ്വയം ഗാന്ധാരിയായവള്‍.
ആ ഇരുളിലിരുന്നു ചുറ്റിലും സ്നേഹം മാത്രം ആണ് എന്നു വിശ്വസിച്ചവള്‍.
സ്വന്തം ആത്മാവിനെ,മനസ്സിനെ,എന്തിനു ശരീരത്തിനെപ്പോലും സ്നേഹിക്കാത്തവള്‍.
സ്വയം സ്നേഹിക്കാത്തവര്‍ക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കാത്ത വിഡ്ഡി.നീ ശിക്ഷിക്കപ്പെടണം.....ഒരു ഇളവു ഞാന്‍ നിനക്കു തരുന്നു. മനസ്സാക്ഷി പറഞ്ഞു.
“നിന്റെ ശിക്ഷ നിനക്കു സ്വയം വിധിക്കാം”
ഒരു നിമിഷം പോലും വൈകിയില്ല ചിന്തിച്ചില്ല ശക്തമായി വിധിച്ചു.
“‘എന്നിലെ ഗാന്ധാരിയെ അഗ്നിദേവനു സമര്‍പ്പിക്കുക”
.........................................................
ആ ചിതയില്‍ നിന്നും ഉയര്‍ന്നു വന്നവളെ ‘കുന്തീദേവിയെ’ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചു.
ആ അവാഹന ശക്തിയെ ഉള്‍ക്കൊണ്ടു കൊണ്ട് സ്വയം മാത്രം സ്നേഹിക്കുന്നവളായി ഞാന്‍.
സ്വയം സ്നേഹത്താല്‍ സ്വന്തം കുഞ്ഞിനെപ്പോലും...........
സ്വയം സ്നേഹിക്കാന്‍ തുടങ്ങിയ എന്നേ പെട്ടന്നു ആരോ കെട്ടിപ്പുണരുന്നതും
ചുംബനങ്ങള്‍ കൊണ്ടു മൂടുന്നതും ഞാന്‍ അറിഞ്ഞു.
ഒട്ടും മൂടലില്ലാതെ തെളിമയുള്ള കണ്ണുകളോടെ ആദ്യമായി ഞാന്‍ തിരിച്ചറിയുന്നു അതു ആരാണ്ന്ന്.
ഇതുവരെ ക്രൂരമായി തടവിലാക്കിയിരുന്ന എന്നിലെ ഞാന്‍ ആയിരുന്നു അത്.
പെട്ടന്നു കടലില്‍ നിന്നും വന്ന തണുത്ത ശക്തമായ കാറ്റ് എനിക്കു ചുറ്റും സുഖം നിറഞ്ഞ ഒരു കവചം തീര്‍ത്തതു പോലെ.
ഇതാണ് സ്നേഹം...................ഇതു മാത്രം ആണ്.
Monday, October 27, 2008
എന്റെ ദീപാവലികള്‍
“ഇന്നു ദീപാവലി”മണ്‍ചിരാതില്‍ കത്തി നില്‍ക്കുന്ന ഒരു ദീപനാളവും അതിന്റെ അടിക്കുറിപ്പായി ‘ഇന്നു ദീപാവലി ‘എന്നും രാവിലെ പേപ്പറില്‍ കണ്ടപ്പോള്‍ പെട്ടന്നു എന്റെ ചില ദീപാവലികള്‍ മനസ്സില്‍ ഒന്നു മിന്നിമറഞ്ഞു.
ഓര്‍മ്മയില്‍ വന്ന ആദ്യ ദീപാവലിയില്‍ രാവിലെ തന്നെ അമ്മ തലയിലും ദേഹത്തും നിറയെ എണ്ണതേപ്പിച്ച് ഒരുതരം മെഴുക്കുപുരട്ടി പരുവത്തില്‍ എന്നെയും എന്റെ അനിയന്മാരേയും നിര്‍ത്തിയിരിക്കുന്നതാണ്.പിന്നെ ഇഞ്ച ഇട്ട് ഉരച്ചു കഴുകി ഒരു കുളിപ്പിക്കലും.ആ ഓര്‍മ്മക്കു അത്ര സുഖം പോരാ.പിന്നെ മധുര പലഹാരങ്ങള്‍ നിറയെ തിന്നുന്ന മധുരം നിറഞ്ഞ ഓര്‍മ്മക്കൊരു സുഖം ഉണ്ട്.വൈകുന്നേരം മുതിര്‍ന്നവര്‍ ഒക്കെ കൂടി വിളക്കൊക്കെ കത്തിച്ചു വൈക്കുന്ന നേരിയ ഒരു ഓര്‍മ്മ.പടക്കം പൊട്ടിക്കലൊന്നും എന്റെ വീട്ടില്‍ ഒരു ആഘോഷത്തിനും അന്നും ഇല്ല ഇന്നും ഇല്ല.കാരണം അതിനു സമാനമായ പൊട്ടലും ചീറ്റലുമൊക്ക എല്ലാ, സമയങ്ങളിലും ഉള്ളതു കൊണ്ട് പ്രത്യെകിച്ചു പണം മുടക്കി പൊട്ടിക്കണ്ട എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ വിചാരിച്ചു കാണും.ഒരു പഞ്ചായത്തു തന്നെയുണ്ടായിരുന്നു ആ വീട്ടില്‍.തല്ലു കോല്ലാനുള്ള തുടകള്‍ ഏറെ, തല്ലാനുള്ള കൈകളോ അതിലേറെ. പിന്നെന്തിനാ വേറെ പടക്കം.
പിന്നെ കുറച്ചൂടെ മുതിര്‍ന്ന ഹാഫ് സ്കെര്‍ട്ട് പ്രായത്തില്‍ രാവിലത്തെ എണ്ണതേച്ചു കുളി (ദീപാവലി ദിവസം നിര്‍ബ്ബന്ധം) കഴിഞ്ഞാല്‍ അമ്പലത്തില്‍ ഒക്കെ ഒന്നു പോയി വരും,പിന്നെ മധുരംതീറ്റി, വൈകിട്ടു വിളക്കുകള്‍വൈക്കാനും ഒക്കെ കൂടും. പിന്നെ വിളക്കു കത്തിച്ചുവച്ചിരുന്നു കുട്ടികളെല്ലാം കൂടെ ഒരു നാമം ജപം ആണ്.ഈ പ്രായത്തിലെ ഒരു ദീപാവലിക്കാലത്ത് എന്റെ വല്യമ്മയുടെ മകന്‍ ബാഗ്ലൂരില്‍ നിന്നു അവധിക്കു വന്നിരുന്നു.ചേട്ടനും ഹാഫ് ട്രൌസര്‍ ഒക്കെ ഇട്ടുനടക്കുന്ന പ്രായം.വല്ലപ്പോഴും അവധിക്കു വരുന്ന അവരോടൊക്കെ വീട്ടിലെ മുതിര്‍ന്നവര്‍ കാണിക്കുന്ന ചില പ്രത്യേക സ്നേഹപ്രകടനങ്ങള്‍ ഒന്നും തീരെ സുഖിക്കാത്ത ഒരു അളായിരുന്നു ഞാന്‍(ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല, എനിക്കു പ്രിയപ്പെട്ടവര്‍ വേറെ ആരോടും സ്നേഹം കാണിക്കുന്നതെ...).
വൈകിട്ട് വിളക്കൊക്കെ കത്തിച്ചു വച്ച് ഞങ്ങള്‍ കുട്ടികളെല്ലാവരും നാമം ജപിക്കാനിരുന്നു.എല്ലാരും കണ്ണുകളൊക്കെക്കെ അടച്ചു സുബ്ബലക്ഷ്മിയും ,ചെമ്പൈ യും ഒക്കെയായി സ്വയം മാറി പരമാവധി ശബ്ദമലിനീകരണം നടത്തിക്കൊണ്ടിരിക്കയാണ്.ചേട്ടനും ഞാനും നിലവിളക്കിന്റെ അപ്പുറത്തും ഇപ്പുറത്തും ആണിരുന്നത്.ഞാന്‍ വന്നിരിക്കുമ്പോള്‍ തന്നെ അവിടെ കിടന്നിരുന്ന ഒരു തകരകുഴല്‍(അന്നൊക്കെ ചന്ദനത്തിരി വന്നിരുന്നതു തകരപാളികള്‍ ചുരുട്ടി ഉണ്ടാക്കിയിരുന്ന കുഴലുകളിലാണ്)കൈയില്‍ എടുത്തു പിടിച്ചിരുന്നു. എല്ലാരും കണ്ണടച്ചു നാമജപം തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ ആ കുഴലിനെ കടലാസു കവര്‍ ഒക്കെ കളഞ്ഞ് അതിന്റെ ഒരറ്റം പതുക്കെ വിളക്കില്‍ പിടിച്ചു ചൂടക്കി കൊണ്ടിരുന്നു. പെട്ടെന്നാണ് ചേട്ടന്റെ വെളുത്തു തുടുത്ത തുട ശ്രദ്ധിച്ചത്.ഒന്നും ആലോചിക്കാതെ ചുട്ടു പഴുപ്പിച്ച ആ കുഴല്‍ സുന്ദരമായ തുടയിലേക്കു വച്ചു.ശ്.........ന്നു ഒരു ശബ്ദവും വലിയ വായില്‍ ഒരുഅലറലും.ചേട്ടന്റെ കാലുതട്ടി വിളക്കും മറിഞ്ഞു കെട്ടു , ആകെ ഇരുട്ടും (അന്നു വീട്ടില്‍ കറ്ന്റെ ഒന്നും ആയിട്ടില്ല) ബഹളവും. “എന്താ, എന്താ” എന്നും ചോദിച്ചു വിളക്കും വെളിച്ചവുമായി എല്ലാരും ഓടിവന്നപ്പോളെക്കും കുഴലും അവിടെയിട്ട് ഞന്‍ ഓടി അകത്തു പോയി ഒളിച്ചിരുന്നു.സംഭവം മനസ്സിലാക്കിയ ആരോ ചോദിക്കുന്നുണ്ടായിരുന്നു “ആരാ ഇതു ചെയ്തത് എന്ന്?’ കൂടെ ചേട്ടന്റെ നീറ്റലും പുകച്ചിലും സഹിക്കാതെ ഉള്ള കരച്ചിലും.ആ കരച്ചില്‍ എനിക്കു സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ നേരിട്ടു ചെന്ന് കരഞ്ഞു കൊണ്ടു പറഞ്ഞു “പൊള്ളുമെന്നോന്നും ഓര്‍ത്തില്ല, അറിയതെ ചെയ്തതാ എന്നൊക്കെ”.
“ഈ മാതിരി തോന്ന്യാസം നീയല്ലാതെ ആരും കാണിക്കില്ല“എന്നു പറഞ്ഞു ആരോ ചെവി പിടിച്ചു തിരിക്കുന്നുണ്ടായിരുന്നു.അതൊന്നും ആ പാവത്തിന്റെ ഏങ്ങലടിയോളം വേദന ഉണ്ടാക്കുന്നതായിരുന്നില്ല.ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സു തേങ്ങിപ്പോകുന്ന ഒരു ദീപാവലി ദിവസത്തിന്റെ ഓര്‍മ്മ.
പിന്നീട് ഒരുപാട് ദീപാവലികള്‍ വന്നു.പ്രണയാതുരമായ മനസ്സോടെ ദീപങ്ങള്‍ കത്തിക്കയും മധുരം കഴിക്കയും, കൊടുക്കയും ഒക്കെ ചെയ്ത ദീപാവലികള്‍.ഭര്‍ത്തവിനോടൊത്ത് ഒറ്റക്കു ആഘോഷിച്ച ഒരു ദീപാവലി,മക്കളെ ഒക്കത്തെടുത്ത് ചിരാതുകള്‍ കത്തിക്കയും അവര്‍ക്കു മധുരം വായില്‍ കൊടുക്കയും ചെയ്ത ദീപാവലികള്‍,പിന്നെ മക്കളൊപ്പം വിളക്കുകള്‍ തെളിയിക്കയും മധുരം പങ്കുവൈക്കയും ചെയ്ത ദീപാവലികള്‍,മകള്‍ക്കും ഭര്‍ത്താവിനും നിറയെ മധുരം വിളമ്പിയ ദീപാവലി,ഞങ്ങളുടെ പേരക്കുട്ടിക്കു വേണ്ടി ഞങ്ങള്‍ ഒരുങ്ങിയ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രകാശം നിറഞ്ഞ മധുരം നിറഞ്ഞ മനോഹരമായ ആ ദീപാവലി....
അങ്ങനെ എത്ര....എത്ര.....ദീപാവലികള്‍.
എന്നാല്‍ ഇന്നു വിളക്കുകള്‍ കൊളുത്തുമ്പോള്‍ ഇന്നുവരെ കാണാത്ത ഒരു പ്രകാശം ഞാന്‍ കാണുന്നു.....
മധുരം കഴിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത മധുരം ഞാന്‍ അനുഭവിക്കുന്നു.......
ഇനിയുള്ള എല്ലാ ദീപാവലികളും ദൈവം തരുന്ന ബോണസ് ആണ് എനിക്കു......
“ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍”
Wednesday, July 23, 2008
മധുരനൊമ്പരം
അറിയാതെ ജനിച്ച പുഞ്ചിരി
അറിഞ്ഞു ജനിച്ച നീര്‍മിഴി
അറിയാതെ കിട്ടിയ ചുംബനം
അറിഞ്ഞു കിട്ടിയ താഡനം
അറിയാതെ വന്ന കര്‍മ്മങ്ങള്‍
അറിഞ്ഞു വന്ന ഓര്‍മ്മകള്‍
അറിയാതെ ചെയ്ത വാഗ്ദാനം
അറിഞ്ഞു ചെയ്ത സഹായം
അറിയാതെ കണ്ട സ്വപ്നങ്ങള്‍
അറിഞ്ഞു കണ്ട യാഥാര്‍ത്ഥ്യങ്ങള്‍
അറിയാതെ തന്ന സ്നേഹവും
അറിഞ്ഞു തന്ന ദ്രോഹവും
അറിയാതെ വന്ന തെറ്റുകള്‍
അറിഞ്ഞു തന്ന ശിക്ഷകള്‍
അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം
അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം
Monday, July 21, 2008
ഉത്തരമില്ലാത്ത ചോദ്യം
അച്ഛന്‍ നാലു വയസ്സായ മോളെ വിളിച്ചു.
“ശാരൂ...ശാരൂ..’
മോള്‍“ ങൂം..” അച്ഛന്‍ പിന്നെയും വിളിച്ചു.
“ശാരൂ...ശാരൂ......’
മോള്‍ “ങൂം........ങൂം.....”
അച്ഛന്‍ കുറച്ചു കൂടെ ഉച്ചത്തില്‍ അല്പം ദേഷ്യത്തോടെ വിളിച്ചു.”ശാരൂ.......”
മോള്‍ “ങൂം..(പെട്ടെന്നു എന്തോ ഒര്‍ത്തിട്ട്) എന്തോ....... എന്തോ....”
അച്ഛന്‍ വിളി നിര്‍ത്തി എന്നിട്ടു മോളോടു പറഞ്ഞു“ശാരൂ എത്ര തവണ ഞാന്‍ നിന്നോടു പറഞ്ഞു തന്നിട്ടുണ്ട് ആരു വിളിച്ചാലും ‘എന്തോ’ എന്നു വിളികേള്‍ക്കണം എന്നു?”അപ്പോള്‍ ശാരു എന്തോ വലിയ തെറ്റു താന്‍ ചെയ്തല്ലോ എന്നു ഓര്‍ത്ത് മിണ്ടാതെ കളിച്ചു കൊണ്ടിരുന്നു.പെട്ടന്നു എന്തോ ചോദിക്കാനായി ശാരു വിളിച്ചു ‘അച്ഛാ.....”
അച്ഛന്‍ “ങൂം..........”
“അച്ഛാ......”
അച്ഛന്‍ “ങൂം............”
ശാരു ഉച്ചത്തില്‍ വിളിച്ചു “അച്ഛാാാാാാ...........”
അച്ഛന്‍ (ദേഷ്യത്തില്‍) “എന്താടീ........എന്തിനാ നീ ഇങ്ങനെ അലറി വിളിക്കുന്നേ? എത്ര തവണ ഞാന്‍ വിളി കേട്ടു.
ശാരു വിളി നിര്‍ത്തിയിട്ട് അച്ഛനോടു ചോദിച്ചു “എന്താ അച്ഛാ ശാരു വിളിക്കുമ്പോള്‍ അച്ഛന്‍ ‘എന്തോ’ എന്നു വിളികേള്‍ക്കത്തത്?”അച്ഛന്‍ പെട്ടന്നു ഒന്നു ഞെട്ടി.
ശാരു ഈ കാലഘട്ടത്തിലെ കുട്ടികളുടെയെല്ലാം പ്രതിനിധി.
അവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അനുസരണശീലം, സ്വഭാവശീലം, വായനാശീലം...തുടങ്ങിയ ശീലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇന്നത്തെ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കന്മാര്‍, അധ്യാപകര്‍, മുതിര്‍ന്നവര്‍ എപ്പോഴെങ്കിലും ഓര്‍ക്കറുണ്ടോ ,ആലോചിക്കറുണ്ടോ, ഇതില്‍ എത്ര ശീലങ്ങള്‍ നമ്മള്‍ സ്വയം ശീലമാക്കിയിട്ടുണ്ട് എന്ന്? ശാരുവിനെപ്പോലെയുള്ള മക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നമ്മള്‍ മുതിര്‍ന്നവര്‍ എന്ത് ഉത്തരം നല്‍കും? അറിയില്ല.
ഇന്ന് ഇതു ഉത്തരമില്ലാത്ത ചോദ്യം.
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ചോദ്യം.
Monday, July 14, 2008
നഷ്ടപ്പെടുത്തിയ ആ ഒന്ന്
പലരും അറിഞ്ഞപ്പോള്‍ ഞാനും അറിഞ്ഞു.
അറിഞ്ഞപ്പോള്‍ ആ നഷ്ടപ്പെട്ട ഒന്നിനെ ഞാനും ഓര്‍ത്തു. അത് നഷ്ടം ആയിരുന്നില്ല പലപ്പോഴും എനിക്കു നേട്ടമായിരുന്നു...
നീണ്ട യാത്രയില്‍ കുറെദൂരം പിന്നിട്ട ശേഷം ആണ്,അതൊ മറ്റുള്ളവര്‍ ചോദിച്ചു തുടങ്ങിയപ്പോഴോ, അറിയില്ല, എപ്പോഴോ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.നഷ്ടപ്പെട്ടത് ഇത്ര വിലപിടിച്ചതായിരുന്നു എന്ന്. നഷ്ടപ്പെട്ട സ്ഥലം കാലം സമയം ഒന്നും ഓര്‍മ്മയില്‍ വന്നില്ല..
ഒന്നിനെ മാത്രം തിരഞ്ഞുള്ള ആ നടപ്പിനിടയില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്നു നഷ്ടപ്പെട്ട പലതും
പല്ലിളിച്ചും ക്രൂരമായും ദയനീയമായും എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
കണ്ടു മുട്ടിയതല്ലേ വീണ്ടും,എല്ലാം തിരിച്ചെടുക്കാമെന്നു വിചാരിച്ചു ഞാന്‍ എല്ലാത്തിന്റേയും അടുക്കല്‍ ഓടിയെത്തി.
പക്ഷെ നഷ്ടപ്പെടുത്തിയവയെല്ലാം ഒന്നായിച്ചേര്‍ന്നു ഒരേ സ്വരത്തില്‍ എന്നോട് പറഞ്ഞു
”ഞങ്ങള്‍ക്കാര്‍ക്കും ഇനി നിന്നോടൊത്തു വരാന്‍ കഴിയില്ല, ഞങ്ങള്‍ കൈവിട്ടു പോകുന്ന കാര്യം അറിഞ്ഞിട്ടോ അതോ അറിഞ്ഞില്ല എന്നു നടിച്ചിട്ടോ എന്തൊരു ഓട്ടം ആയിരുന്നു നീ ഓടിക്കൊണ്ടിരുന്നത്?”
മന;പൂര്‍വം എന്നില്‍ നിന്നും ഒഴിവാക്കിയവ, അറിയാതെ നഷ്ടപ്പെട്ടുപ്പോയവ, എല്ലാത്തിനോടും പറയാന്‍ എനിക്കു ഒരു ഉത്തരം ഉണ്ടായിരുന്നു .
ആദ്യമേ തന്നെ ഞാനായിട്ടു അറിയാതെ കളഞ്ഞതോ ,ആരെല്ലാമോ ചേര്‍ന്നു എന്നില്‍ നിന്നു കളയിപ്പിച്ചതോ ആയ ആ ഒന്ന് കാരണം ആണ് പിന്നെ നിങ്ങളെയെല്ലാം നഷ്ടപ്പെടേണ്ടി വന്നത്.ആ ഒന്നു എനിക്കു തിരിച്ചു കിട്ടിയാല്‍ നിങ്ങള്‍ക്കെല്ലാം എന്നിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെ??
അപ്പോഴുണ്ടായ ആ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തി ആ ഒന്നിനെ തിരഞ്ഞുള്ള ഒരു പരക്കം പാച്ചിലായിരുന്നു പിന്നീട്.അപരിചിതമായ ഭാവത്തില്‍ രൂപത്തില്‍ ഞാന്‍ അതിനെ കാണുകയായിരുന്നു.ഓടി അടുത്തുചെന്നു കൈക്കുള്ളില്‍ ഒതുക്കാന്‍ നോക്കി . കഴിയുന്നില്ല . പകച്ചു മാറി നിന്ന എന്നെ നോക്കി ഒരു ചെറു ചിരിയോടെ ആ ഒന്നു എന്നോടു ചോദിച്ചു.
“എന്തേ തിരഞ്ഞു വന്നതു?കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി അല്ലെ ഞാന്‍ കൂടെയില്ലാത്തതിന്റെ കുറവ്?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു.
“അതെ അതു മാത്രം ആണ് എനിക്കുള്ള സങ്കടം, ഇനിയുള്ള കാലമെങ്കിലും എന്റെ കൂടെ വരണം, ഒരിക്കലും കളയില്ല,ആര്‍ക്കും കളയിക്കാനും കഴിയില്ല,സൂക്ഷിക്കും ജീവനായി”.
അറിവിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ആ ഒന്നു പറഞ്ഞു.
“വിളിച്ചാല്‍ വരാതിരിക്കാന്‍ എനിക്കു പറ്റില്ല,അന്നു ഒഴിവാക്കിയ ഭാവത്തിലോ ഭാഗത്തിലോ എനിക്കു ഇന്നു നിന്നിലേക്കു വരാന്‍ പറ്റില്ല, നീയും മാറി ഞാനും മാറി.പുതിയ ഭാവവും ഭാഗവും തന്നു നീ എന്നെ നിന്റെ ഭാഗം ആക്കു”
ഞാന്‍ എവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വിദ്യാഭ്യാസം എന്ന ആ ഒന്ന് എനിക്കു ഇപ്പോള്‍ തന്ന
ആ വാക്കുകള്‍ എനിക്കു പ്രതീക്ഷകള്‍ ആയി,പ്രതീക്ഷകള്‍ പ്രചോദനങ്ങള്‍ ആയി, എല്ലാത്തിനും അപ്പുറം ഒരു സമാധാനം ആയി.
Wednesday, July 9, 2008
ഈ രോദനം ആരും കേള്‍ക്കുന്നില്ലേ???
എന്റെ കമ്പ്യൂട്ടറിന്റെ ചെറിയ ജനവാതിലിലുടെ വന്ന ഈ വലിയ വിശേഷം എന്റെ പ്രിയപ്പെട്ട ബ്ലോഗേര്‍സിനെ
അറിയിക്കുക എന്നത് എന്റെ കടമ തന്നെയാണ്.അതിന്നായി ഞാന്‍ ഇതു ഇവിടെ എഴുതുന്നു.
സംഭവം ഇങ്ങനെ.
.....“ഹായ് ചേച്ചീ... സുഖമാണോ?“
ഞാന്‍..“ അതേല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”
.....”അതെ ചേച്ചീ.. ഇന്നു ഒരു സംഭവം ഉണ്ടായി, രാവിലെ ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയിരുന്നു ,ഒരു അഫിഡവിറ്റിന്റെ കാര്യത്തിനു പോയതാ, അവിടെ ഞാന്‍ ദയനീയമായ ഒരു കാഴ്ച കണ്ടു.എനിക്കു അറിയാവുന്ന ഒരു സ്ത്രീ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ സഹായത്തിനായി അവിടെ ഇരിക്കുന്നു, കൈയില്‍ നാട്ടിലെ ഏതോ ആധാരത്തിന്റെ രേഖകളും ഒക്കെയുണ്ട്.അവരുടെ അവസ്ഥ കണ്ടു സഹിക്കാന്‍ വയ്യാതെ ഞാന്‍ അവര്‍ക്കു കുടിക്കാന്‍ ഒക്കെ വാങ്ങിക്കൊടുത്തു.”
ഞാന്‍...”എന്നിട്ട്”(എന്നിലെ എ.ഒ.എല്‍. ചാരിറ്റി പ്രവര്‍ത്തക ഉണര്‍ന്നു.)
.....”അവര്‍ക്കു നിങ്ങടെ സംഘടന വഴി എന്തെലും സഹായം ചെയ്യാന്‍ പറ്റുമോ?.അങ്ങനെ ചെയ്താല്‍ ചേച്ചിക്കു പുണ്യം കിട്ടും”.
ഞാന്‍...“തീര്‍ച്ചയായും, കോണ്ടാക്റ്റ് നമ്പറും, പേരും തരു.
(നമ്പര്‍ തന്നു)
ഞാന്‍ ...”പേരു പറയു”
.....“ഒരു പേരിലെന്തിരിക്കുന്നു, പ്രവര്‍ത്തിയിലല്ലേ കാര്യം സമയം കളയാതെ പെട്ടന്നു വിളിക്കു ചേച്ചി, ഞാന്‍ വെയിറ്റ് ചെയ്യാം”
ഞാന്‍...“ ശരി”(എന്തൊ ആ സമയത്തെ മനസ്സു കൂടുതല്‍ ഒന്നും അന്വേഷിക്കാന്‍ മുതിര്‍ന്നും ഇല്ല, സേവനം മാത്രം മുന്നില്‍)
വിങ്ങുന്ന ഒരു മനസ്സുമായി ഞാന്‍ ആ നമ്പറില്‍ വിളിച്ചു.ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടന്നു ഫോണ്‍ എടുത്തു
“ഹലോ ചേച്ചീ........(എന്റെ നമ്പര്‍ മനസ്സിലായതു കൊണ്ടാണ് ആ മറുവിളി കേട്ടത്))
സത്യത്തില്‍ ആ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. തൊണ്ടയുണങ്ങി നിശ്ചലയായി പോയി ഞാന്‍.(നമ്മുടെ മലയാളം ബ്ലോഗിലെ പ്രശസ്ഥയായ ഒരു എഴുത്തുകാരിയുടെ ശബ്ദം ആയിരുന്നു അത്,എനിക്കു വളരെ പരിചയമുള്ള ശബ്ദം.)
ഒന്നും അറിയാത്തപോലെ ഞാന്‍ ചോദിച്ചു “രാവിലെ എവിടെയായിരുന്നു?“
മറു മൊഴി....”ഒന്നു കോണ്‍സുലേറ്റില്‍ പോയി ചേച്ചി, അവിടെ വച്ചു നമ്മുടെ പ്രിയ സുഹൃത്തിനെ കണ്ടു, എനിക്കു വെള്ളം ഒക്കെ മേടിച്ചു തന്നു, അവിടെയും ആ മര്യാദ ഒക്കെ കാണിച്ചു പാവം”
ഇതും കൂടെ കെട്ടപ്പോള്‍ ഞാന്‍ അറിഞ്ഞതെല്ലാം സത്യം...എന്നു എനിക്കു തീര്‍ച്ചയായി. സംസാരം തുടരാന്‍ വയ്യാതെ
“ശരി മോളേ, പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു”
എന്റെ കുഞ്ഞു വിന്‍ഡോയില്‍ കാത്തിരുന്ന ആളിന്റെ അടുത്തു വന്നു, വിളിച്ച കാര്യം പറഞ്ഞു.
ആളിനു ഭയങ്കര സന്തോഷമായി(സന്തോഷത്തിന്റെ കാര്യം മനസ്സിലായില്ല എങ്കില്‍ പിന്നെ പറയാം)
അയാള്‍ എന്നിട്ടു എന്റെ അറിവിലേക്കായി ഒരു പുതിയ കാര്യം പറഞ്ഞു തന്നു
“പുണ്യപ്രവര്‍ത്തിക്കുള്ള നമ്മുടെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവാര്‍ഡ് ചേച്ചിക്കു ഞാന്‍ മേടിച്ചു തരും എന്ന്.“
ഇതിലേക്കായി(എനിക്കു ആ അവാര്‍ഡും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്) എല്ലാവരുടേയും മനസ്സറിഞ്ഞുള്ള സഹായം വേണം.
അതിനായി ഞാന്‍ എനിക്കു നേരിട്ടറിയാവുന്ന ബ്ലൊഗിലെ കാര്‍ണവരായ കൈതമുള്ളു ശശിയേട്ടന്‍,ഇത്തിരിവെട്ടം, സഹയാത്രികന്‍,വഴിപോക്കന്‍, അഭിലാഷങ്ങള്‍, എന്നിവരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു” ഇതു നമ്മളില്‍ മാത്രം ഒതുക്കേണ്ട കാര്യം അല്ല,നമ്മുടെ ബ്ലോഗിലെ ഈ പ്രശസ്ത എഴുത്തുകാരിയെ സഹായിക്കേണ്ടത് നന്മ നിറഞ്ഞ മലയാളം ബ്ലോഗ്ഗേര്‍സിന്റെ അവകാശമാണ്.” അവരുടെയെല്ലാം അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പോസ്റ്റ് ഒരു സഹായ അഭ്യര്‍ഥനയായി നിങ്ങളുടെ മുന്‍പാകെ സമര്‍പ്പിക്കുന്നു.
കണ്ണും മനസ്സും തുറക്കൂ, സഹായിക്കൂ ..ആ പാവം എഴുത്തുകാരിയെ, നമ്മുടെ ബ്ലൊഗ്ഗറെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് ഈ വിവരം എനിക്കു പറഞ്ഞു തന്നു ഈ പുണ്യപ്രവര്‍ത്തി ചെയ്യാന്‍ , ആ എഴുത്തുകാരിയുടെ അവസ്ഥക്കു ദൃക്‌സാക്ഷിയായ,നമ്മുടെ ബ്ലോഗിലെ എല്ലാവര്‍ക്കും പ്രിയപ്പേട്ട എഴുത്തുകാരന്‍ ഹരിയണ്ണനെ നേരിട്ട് വിളിക്കാം.
Tuesday, July 1, 2008
കണ്ണുനീരിന്റെ വിങ്ങല്‍
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.
ഒരു നാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.
കണ്‍പോളകളില്‍ വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.
“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.
“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര്‍ കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ..."
Tuesday, June 17, 2008
മൃഗഗന്ധം ഇഷ്ടപ്പെടാത്ത നവധാന്യ ചെടികള്‍
ഒരു നാള്‍ ആളിക്കത്തുന്ന ചിതയായ്, കത്തുന്ന ജഡത്തിന്റെ മണമായ്,കെട്ടടങ്ങിയ അഗ്നിനാളങ്ങളിലെ കെടാത്ത കനല്‍ക്കട്ടകളായ്, പിന്നെ തണുത്ത ചാരമായ്, അതിനുള്ളില്‍ ദഹിക്കാതെ കിടന്ന ചില അസ്ഥിക്കഷണളായി, അതിനു മുകളില്‍ മണ്ണിട്ടുമൂടിയ കൂനയില്‍ കിളിര്‍ത്തു പൊന്തിയ നവധാന്യച്ചെടികളായ്, അതിലെ കുഞ്ഞിപ്പൂക്കളായ്, വാഴക്കന്നിന്റെ നാമ്പായി, കുടപ്പനും കുലയും വന്ന വാഴയായി, വാഴപ്പഴങ്ങള്‍ തിന്നു രസിക്കുന്ന പക്ഷിക്കൂട്ടങ്ങളായ്, ആഴത്തില്‍ കുഴികുത്തി നട്ട തൈതെങ്ങില്‍, വലുതായ തെങ്ങില്‍ കായ്ച്ച നാളികേരത്തില്‍, അങ്ങനെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന അച്ഛന്റെ പല ഭാവങ്ങളെ അവന്‍ കണ്ടു.
ഇവയിലെല്ലാറ്റിലും അച്ഛനെ കണ്ടിരുന്ന അവനു വെളിയില്‍ ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. എന്നാല്‍ വീടിനുള്ളില്‍ വല്ലാത്ത ഒരുതരം ഒറ്റപ്പെടല്‍ അവന്‍ അനുഭവിക്കാന്‍ തുടങ്ങി.ആ ഏകാന്തതയുടെ ദു;ഖം ആദ്യമായും അവസാനമായും അവനെ ഒരു പെണ്ണിന്റെ മുന്‍പില്‍ കൊണ്ടെത്തിച്ചു. കുറച്ചു സമയം ഒന്നും മിണ്ടാതെ തന്റെ അരികില്‍ ഇരുന്നിട്ടു പെട്ടന്നു ചാടിയെഴുന്നേറ്റു അവള്‍ പറഞ്ഞു, “ഹോ ഈ ശ്മശാനത്തിന്റെ ഗന്ധം എനിക്കു സഹിക്കാന്‍ കഴിയുന്നില്ല,എന്റെ അടുക്കലേക്കു വരുമ്പോഴെങ്കിലും കസ്തൂരിത്തൈലം പൂശി വരാമായിരുന്നു” വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന അവളുടെ അടുത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ മനുഷ്യഗന്ധം മാത്രം ഉള്ള അവനു കഴിയുമായിരുന്നില്ല.
തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍പറഞ്ഞ കസ്തൂരിത്തൈലത്തിന്റെ ഗന്ധത്തിനെക്കുറിച്ചായിരുന്നു അവന്റെ ചിന്തകള്‍.തന്റെ മുന്‍പില്‍ ജഡമായ് കിടന്ന ഒരു ശരീരങ്ങളിലും ജീവിച്ച കാലം മുഴുവന്‍ വാരിപൂശിയ ഒരു ഗന്ധവും ഉണ്ടായിരുന്നില്ല. ചന്ദനമുട്ടികളില്‍ കത്തിയമര്‍ന്ന ശരീരങ്ങളില്‍നിന്നു പോലും ചന്ദനഗന്ധം വന്നിട്ടില്ല. ഇന്നു വരേയും എല്ലാറ്റിലും മനുഷ്യഗന്ധം മാത്രമേ താന്‍ അനുഭവിച്ചിട്ടുള്ളു.എന്നാല്‍ ഒരു പെണ്ണിന്റെ അടുത്തു ചെല്ലാന്‍ മനുഷ്യഗന്ധം അല്ല മൃഗഗന്ധം ആണ് ആവിശ്യം എന്ന ഒരു പുതിയ അറിവു നേടിയ സംതൃപ്തിയോടേ അവന്‍ അവന്റെ നവധാന്യപ്പൂക്കളുടെ അടുത്തേക്കും അവ തരുന്ന കുളിര്‍മയിലേക്കും ചെന്നു.അപ്പോള്‍ വീശിയ കാറ്റില്‍ ഇളകിയ നവധാന്യച്ചെടികള്‍ അവനോടു ചോദിച്ചു “അച്ഛനോടൊപ്പം അമ്മയെ കാണാഞ്ഞതിനുള്ള ഉത്തരവും കിട്ടിയില്ലേ ഇപ്പോള്‍ നിനക്ക്?”
ശ്മശാനത്തിലെ നിത്യസംഭവങ്ങള്‍ക്കൊന്നും അവന്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല।എങ്കിലും അവിടെ നടക്കുന്ന ചില നാട്യങ്ങള്‍ അവനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. അലറിവിളിക്കയും വിങ്ങിപ്പൊട്ടുകയും ചെയ്തവര്‍,പാതി കത്തിയ ശരീരത്തിനു മുന്‍പില്‍നിന്നു കണക്കു പറഞ്ഞു തല്ലി പിരിഞ്ഞവര്‍,അഞ്ചാം ദിവസം വന്നു അസ്ഥിക്കഷണങ്ങള്‍ പെറുക്കി പാളയില്‍ നിരത്തി കഴുകി ശുദ്ധിയാക്കി കലത്തിലടച്ചു പോയവര്‍, മണ്ണിട്ടുമൂടിയ കുഴിമാടത്തില്‍ ആരെയൊ ബോധിപ്പിക്കാന്‍ വാരിയെറിഞ്ഞു പോയ നവധാന്യങ്ങള്‍ കിളിര്‍ത്തോ പൂത്തോ എന്നു നോക്കാനായി പോലും ഒരിക്കലും ആ വഴി വരാത്തവര്‍, ആരേയും അവന്‍ ശ്രദ്ധിച്ചില്ല, ഓര്‍മ്മിച്ചില്ല.
എന്നാല്‍ ഒരു നാള്‍ സന്ധ്യമയക്കത്തില്‍ കേട്ട ഏങ്ങലടിയില്‍ ചുറ്റിലും നോക്കിയ അവന്‍ കണ്ടു നവധാന്യം മുളച്ചു മാത്രം തുടങ്ങിയ ഒരു മണ്‍കൂനയില്‍ കമഴ്ന്നു കിടന്നു തേങ്ങി കരയുന്ന ഒരു സ്ത്രീയെ. ആദ്യമായി തന്റെ ശ്മശനത്തിലെ നവധാന്യച്ചെടികളെ തേടിയെത്തിയ അവരെ അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.മണ്‍കൂനയില്‍ മുഖമമര്‍ത്തി കരഞ്ഞു കൊണ്ടിരുന്ന അവരെ അവന്‍ “അമ്മേ” എന്നു വിളിച്ചു കൊണ്ട് കൈകളില്‍ പിടിച്ചെഴുന്നേല്പിച്ചു.അന്നു ‘അമ്മേ’ എന്ന വിളിയുടെ സുഖം രണ്ടുപേരും അറിഞ്ഞു.
അന്നാദ്യമായ് ആ മണ്‍കൂനയിലെ നവധാന്യച്ചെടികളില്‍ ലയിച്ചു ചേര്‍ന്നതു ആരാണ് എന്നറിയാന്‍ അവന്‍ ആഗ്രഹിച്ചു. അവന്റെ കണ്ണുകളില്‍ കണ്ട ചോദ്യത്തിനുത്തരമായി ചുവന്നു കലങ്ങിയ കണ്ണുകളോടെ അവള്‍ പറയാന്‍ തുടങ്ങി.“ ഈ തളിരിലകളായി കിളിര്‍ത്തു നില്‍ക്കുന്നവന്‍ എന്റെ എല്ലാമായിരുന്നു. ഞാന്‍ അമ്മയായപ്പോള്‍ ഇവന്‍ മകനായി, ഇവന്‍ അച്ഛനായപ്പോള്‍ ഞാന്‍ മകളായി, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മരായി, നല്ല സുഹൃത്തുക്കളായി, സമാനചിന്തകള്‍ ഉള്ളവരായി, വഴക്കിട്ടില്ല, പിണങ്ങിയില്ല, പരസ്പരം ആകര്‍ഷിക്കനായി അകത്തും പുറത്തും കൃത്രിമമായ് സുഗന്ധങ്ങള്‍ ഒന്നും വാരി പൂശിയില്ല.പച്ചയായ മനുഷ്യഗന്ധം മാത്രം ആസ്വദിച്ചു ജീവിച്ചിരുന്നവര്‍.ഒരാഴ്ച മുന്‍പ് ഇവനെ ഈ മണ്ണിലലിയാന്‍ വിട്ട് മടങ്ങിയ, ഒറ്റപ്പെട്ടു പോയ എനിക്കു ചുറ്റും ഇതുവരെ അനുഭവിക്കാത്ത ഒരു തരം വൃത്തികെട്ട വാരിപൂശിയ മൃഗഗന്ധത്തിന്റെ സാമീപ്യം, എന്നെ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍, എനിക്കിഷ്ടമുള്ള മനുഷ്യന്റെ ഗന്ധം ഈ ശ്മശാനത്തില്‍ മാത്രമേയുള്ളു എന്നറിയാവുന്ന ഞാന്‍ ജീവനോടെ ഇവിടേക്കു തിരികെ പോന്നു.’
അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച കൈകള്‍ താന്‍ വിട്ടിരുന്നില്ലയെന്നും അതു കൂടുതല്‍ മുറുകെ പിടിച്ചിരിക്കയാണെന്നും അപ്പോളാണ് അവന്‍ ശ്രദ്ധിച്ചത്. മൃഗഗന്ധം ഇഷ്ടപ്പെടാത്ത സ്ത്രീയും, മനുഷ്യഗന്ധം ഇഷ്ടപ്പെടുന്ന പുരുഷനും മാത്രമായി മാറിയിരുന്നു അപ്പോളവര്‍.രണ്ടു മണ്‍കൂനകളില്‍ നിറയെ കിളിര്‍ത്തു നിന്നിരുന്ന മൃഗഗന്ധം ഒട്ടും ഇഷ്ടപ്പെടാത്ത നവധാന്യച്ചെടികള്‍ അവരെ നോക്കി നിര്‍വൃതിയോടെ കാറ്റിലിളകിക്കോണ്ടിരുന്നു..
Sunday, May 11, 2008
ബാന്‍സുരി ശ്രുതി പോലെ
ഞാന്‍ “ഇല്ല”
പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?
മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”
ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..
പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”
മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”
മറുപടി“ഏതു പാട്ടു വേണം?”
Thursday, May 1, 2008
വര്‍ഷങ്ങള്‍പോയതറിയാതെ
എവിടെനിന്നൊക്കെയോ കിട്ടിയ അറിവുകള്‍ വച്ച് ,ആ ഗൈഡിന്റെ വാതോരാതെയുള്ള ദുരന്തവിവരണം അവളുടെ ഓര്‍മമകളെ , താന്‍ നേരിട്ടനുഭവിച്ച , മറക്കാനാഗ്രഹിക്കയും മറക്കാതിരിക്കയും ചെയ്ത ആദിവസത്തിലേക്കും പിന്നീട് ഇന്നുവരെയുള്ള കാത്തിരുപ്പിലേക്കും കൂട്ടിക്കോണ്ടുപോകുന്നത് വേദനയോടെ അവള്‍ അറിഞ്ഞു .
അന്നത്തെ ആ തണുത്ത പ്രഭാതത്തില്‍ ഉദയസൂര്യനെ കാണാനായി, സൂര്യകിരണങ്ങള്‍ തട്ടുമ്പോള്‍ കിട്ടുന്ന ചെറുചൂടിനായി രാമന്‍ ലവകുശന്മാരോടൊപ്പം മൈഥിലിയെ കൂട്ടാതെ കടല്‍ക്കരയിലേക്ക് പോയ ദിവസം. പ്രഭാതത്തില്‍ സൂര്യനല്ല വരുണനാണ് മുന്‍പേ എത്തുക എന്ന് ആരും അറിഞ്ഞിരുന്നില്ല .ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഭൂമിയില്‍നിന്നും തനിക്കു വേണ്ടതെല്ലാം എടുത്തുകൊണ്ട് വരുണന്‍ തന്റെ ലോകത്തിലേക്കു തിരികെ പോയി.
ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കുറെ കരച്ചിലുകള്‍ക്കിടയിലാണ് താനും എന്നവള്‍ മനസ്സിലാക്കി. സംഭവിച്ചത് എന്താണെന്നു മനസ്സിലായതും ഇല്ല. ഒന്നു മാത്രം പതുക്കെ പതുക്കെ മനസ്സിലായി തുടങ്ങി ;എന്തു ചെയ്യണമെന്നും എങ്ങോട്ടുപോകണം എന്നും അറിയാതെ താനും ജീവിതത്തിന്റെ നടുക്കടലില്‍ പെട്ടിരിക്കായാണെന്നും,കാലത്തിന്റെ ഓളങ്ങളില്‍ പെട്ട് അവള്‍ക്കും തീരത്ത് അടുക്കാതെ പറ്റില്ലയെന്നും .
ജീവിതത്തില്‍ നടന്നതെല്ലാം യാദൃശ്ചികം മാത്രം.മൈഥിലിക്കു രാമന്‍ ഭര്‍ത്താവായതും ഇരട്ടകുട്ടികള്‍ ലവകുശന്മാരായതും എല്ലാം . എന്നാല്‍ അവരുടെ വീട് അയോദ്ധ്യ ആയിരുന്നില്ല, അതു ദ്വാരകയായിരുന്നു .ദ്വാരക കടലെടുത്തപ്പോള്‍ മൈഥിലിക്കു കൂട്ടായി രാമനും ലവകുശന്മാരും ഇല്ല; കൃഷ്ണന്‍ പോലും !
തന്റെ പ്രിയപ്പെട്ടവരെല്ലാം, പ്രിയപ്പെട്ടതെല്ലാം കടലിനടിയില്‍ എവിടെയോ ഉണ്ട് എന്നു വിശ്വസിച്ച് കടലിനെ കാണാവുന്ന , കടലിനെ കേള്‍ക്കാവുന്ന ദൂരത്തില്‍, ഇനിയും ഒരുനാല്‍ വരുണന്‍ വരും, അന്നു തന്നെയും കൂട്ടിക്കൊണ്ടുപോകും എന്ന വിശ്വാസത്തില്‍ അവളുടെ കൊച്ചു പര്‍ണ്ണശാലയില്‍ അവള്‍ ജീവിതത്തോടൊപ്പം കാത്തിരുപ്പിന്റെ ദിവസങ്ങളും ആരംഭിച്ചു.
കടല്‍ത്തീരത്തു മുഴുവനും വര്‍ണ്ണം വാരി വിതറിയ ശംഖുകളും ചിപ്പികളും കാണുന്നത് ആദ്യമാദ്യം അവള്‍ക്കു വല്ലാത്തൊരു ആശ്വാസം ആയിരുന്നു. പതുക്കെ പതുക്കെ ആ വര്‍ണ്ണ ചിപ്പികളും ശംഖുകളും കൊണ്ട് ജീവിതത്തിനു തന്നെ വര്‍ണ്ണങ്ങള്‍ കൊടുക്കുവാന്‍ അവള്‍ പഠിച്ചു .ഓരോചിപ്പികള്‍ക്കും ശംഖുകള്‍ക്കും ഉള്ളിലിരുന്ന് തന്റെ ഭര്‍ത്തവും മക്കളും തന്നെ ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്നതായും, എന്തൊക്കെയോ നേടിതരുന്നതായും അവള്‍ അറിഞ്ഞു.
ജീവിതത്തില്‍ നേടിയതൊന്നും നഷ്ടപ്പെട്ടതിനു തുല്യമായില്ല. കടല്‍ത്തീരത്തെ കാത്തിരുപ്പു മാത്രം ഒരു ശീലമായി, സ്വഭാവമായി, ജീവിതത്തിന്റെ ഭാഗമായി. കടലില്‍ താണുപോയ യാഥാര്‍ത്യങ്ങളെ സ്വപ്നങ്ങളില്‍ പേറി നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സുഖമായി.
തന്റെ ജീവിതത്തിന്റെ ഉദയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി, ആ അസ്തമയത്തിലും കാത്തിരുന്നിരുന്ന അവളെ, സ്നേഹത്തിന്റെ ചൂടുള്ള ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ ബലമായി പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും നെഞ്ചോട് ചേര്‍ക്കുന്നതും അവള്‍ അറിഞ്ഞു. കാഴ്ച്ച മങ്ങി തുടങ്ങിയ കണ്ണുകള്‍ക്കും സന്ധ്യയുടെ ഇരുട്ടിനും ആ മുഖം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തിന്റെ ആ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് വര്‍ഷങ്ങളായുള്ള കാത്തിരുപ്പു മതിയാക്കി, ഉദയത്തില്‍ നഷ്ടപ്പെട്ടതെന്തോ അത് അസ്തമയത്തില്‍ തനിക്കു തിരികെ കിട്ടി എന്ന വിശ്വാസത്തോടെ, സമാധാനത്തോടെ, ആ കൈകളോടോപ്പം അവള്‍ നടന്നു നീങ്ങി..
Saturday, April 19, 2008
വീണ്ടും ഒരു ഏപ്രില്‍18
കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി।അതു ഒരു ചിത്രം ആയിരുന്നു।എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.
യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു.
Sunday, April 13, 2008
കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍
മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്.ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു.എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി(അമ്മയുടെ ചേച്ചി)പറഞ്ഞുതന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു.പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം.എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതായിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ.ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ട്ണേയിരുന്നു.ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആകുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്തസ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.
പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി.നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്.വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.പൂജാരി പോയതക്കം നോക്കി നടതുറന്നു ആഭരണംഎല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി.അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും.ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി.കാര്യം മനസ്സിലാകത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കീ.പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
”ഹായ് എന്തൊരു ഭംഗി“. ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ടു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു.തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല.എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി.കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
കുട്ടിമുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരുവലിയ കുട്ടി ചെറിയകുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ട്ത്രെ.ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ.കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന..
അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന..
എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”
Sunday, April 6, 2008
പച്ചനിറമുള്ള സന്യാസി മരങ്ങള്‍
”എന്താ ഭുമിക്ക് ഈ നിറം?”
“ഇവിടെ ഇപ്പോള്‍ ഫോള്‍ സീസണ്‍ ആണ്”. അയാള്‍ പറഞ്ഞു.സത്യത്തില്‍ എന്താ എന്നു മനസ്സിലായില്ല.കൂടുതല്‍ ചോദിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കേണ്ട് എന്നു കരുതി നിശ്ശബ്ദമായിരുന്നു.
താഴെയെത്തി ചുറ്റിനും കണ്ണോടിച്ചപ്പോള്‍ കണ്ടകാഴ്ച്ച॥ ഹോ॥!!, ഒരു കവി ഹൃദയം ഇല്ലാത്തതില്‍ ദു:ഖം തോന്നിയ നിമിഷം। ഇത്ര അധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്നു തോന്നിപ്പോയി।ഈ വര്‍ണ്ണങ്ങളേ മുഴുവനും സൃഷ്ടിച്ച ആ ശക്തിയെ മനസ്സാല്‍ സാഷ്ടാംഗം നമസ്കരിച്ചു പോയി.
‘കണ്ണുകള്‍ക്കു കണ്‍പോളകള്‍ വേണ്ട‘ എന്നു ഗോപികമാര്‍ ഭഗവാനോട്പറഞ്ഞത് സത്യത്തില്‍ ആ നിമിഷം ഞാനും പറഞ്ഞു.കണ്ണിമ ചിമ്മാതെ ആ പ്രകൃതിയെ നോക്കി നില്‍ക്കാന്‍,ഹൃദയത്തിലേറ്റാന്‍.
പ്രകൃതിയുടെ ഹോളി ആഘോഷം ആസ്വദിച്ചിരുന്ന ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു നിറം ഉണ്ടായിരുന്നു.പച്ച.നിറം മാറി പ്രക്യതിയുടെ മാറ്റങ്ങളെ അംഗികരിക്കാന്‍ തയ്യാറാകത്ത ധാര്‍ഷ്ട്യഭാവമുള്ള പച്ച മരങ്ങള്‍. കലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കാതെ എന്തേ ഇവ ഇങ്ങനെ എന്നു ചിന്തിക്കാതിരുന്നില്ല.
വളരെ പതുക്കെ നിറങ്ങള്‍ മങ്ങി തുടങ്ങുന്നതും വര്‍ണ്ണങ്ങള്‍ കൊണ്ട് പ്രകൃതിയെ അലങ്കരിച്ചു നിര്‍ത്തിയിരുന്ന ഇലകള്‍ ഒന്നോന്നായും കൂട്ടത്തോടെയും കൊഴിഞ്ഞു വീഴുന്നതും കുറ്റിച്ചെടികള്‍ മുതല്‍ വന്‍ വ്യക്ഷങ്ങള്‍ വരെ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നതും ഞാന്‍ കണ്ടു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചു നിറം മാറാതെ നിന്നിരുന്ന പച്ച ഇലകളുള്ള മരത്തെ.ആ ഒറ്റയാന്മാരെ.മരങ്ങള്‍ക്കിടയിലെ സന്യാസിമാരെ.ഒരു മാറ്റങ്ങളും അവരെ ബാധിക്കുന്നില്ല.മറ്റുമരങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയപ്പോള്‍ അവര്‍ അസുയപ്പെട്ടില്ല, ഇല പൊഴിച്ചപ്പോള്‍ സന്തോഷിച്ചും സങ്കടപ്പെട്ടും ഇല്ല.സ്വന്തം ഭംഗിയും ഭാവവും കൈ വിടാതെയുള്ള ആ പച്ച മരങ്ങളെ കണ്ടപ്പോള്‍ എനിക്ക് നമുക്കു ചുറ്റുമുള്ള പല വ്യക്തിത്വങ്ങളേയും ഓര്‍മ്മ വന്നു.
തറയില്‍ വാടി തളര്‍ന്നു കിടക്കുന്ന നിറം മങ്ങിയ ഇലകളേയും, നഗ്നരാക്കപ്പെട്ട മരങ്ങളേയും ചെടികളേയും,സന്യാസിമാരായ പച്ച മരങ്ങളേയും ഒക്കെ തൊട്ടുതലോടിക്കൊണ്ട് മഞ്ഞുകാലം വരവായി.തണുപ്പിന്റെ തലോടലിനു ഒരു വല്ലാത്ത സുഖം ആയിരുന്നു.ക്രമേണ തലോടല്‍ ഗാഢമായ ആലിംഗനത്തിലേക്കും പിന്നെ ധ്യതരാഷ്ട്രാലിംഗനത്തിലേക്കും മാറുന്നതും ഞാനറിഞ്ഞു.
മുണ്ഡനം ചെയ്തവനെ ഭസ്മംപൂശുന്നതു പോലെഒരു കാഴ്ച്ച ഞാന്‍ കണ്ടു।ആകാശത്തില്‍ നിന്നും വെള്ള പൊടി ഭൂമിയിലേക്കു വന്നു കൊണ്ടേയിരുന്നു। ക്രമേണ പല വര്‍ണ്ണങ്ങള്‍ക്കു പകരം തൂവെള്ള നിറം കൊണ്ടൂ നിറഞ്ഞു പ്രക്യതി।പൂക്കളായും ഇലകളായും മഞ്ഞ് മരങ്ങളുടേയും ചെടികളുടേയും നഗ്നത മറച്ചു.അപ്പോഴും നമ്മുടെ സന്യാസി മരങ്ങള്‍ ബലമായി അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു പൂക്കളേയും പേറിക്കൊണ്ട് നിര്‍വികാരതയോടെ തന്നെ നിന്നു.സൂര്യരശ്മികള്‍ക്കു പോലും തണുപ്പ് അനുഭവപ്പെട്ടു.
ശൈത്യഭഗവാന്റെ ആലിംഗനത്തിന്റ് ശക്തി കുറയുന്നതും വെളുത്തപൂക്കളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞ് അവ ഇല്ലാതെ ആകുന്നതും കണ്ടു.തണുപ്പിന്റെ തലോടലിനൊപ്പം സൂര്യകിരണങ്ങളുടെ ചൂടും ചെറുതായി വന്നു തുടങ്ങിയ ഒരു നാളില്‍ ഞാന്‍ കണ്ടു വര്‍ണ്ണം വിതറിയ ഇലകളും, വെള്ളപ്പുക്കളും ഒക്കെ നിന്നിരുന്ന കൊമ്പുകളിലും ചില്ലകളിലും നിറയെ പച്ചമുകുളങ്ങള്‍.പാല്‍ പല്ലുകള്‍ കാട്ടി നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞിരിക്കുന്നു.
“ഹോ എന്തൊരു ഭംഗിയാ... ആ കാഴ്ച്ച. വീണ്ടും കവി ഹ്യദയത്തെ ഓര്‍ത്തു പോയി.
ദിവസങ്ങല്‍ക്കുള്ളില്‍ പ്രകൃതി സുന്ദരിപെണ്ണായി.ഇലകളും പൂക്കളും കായ്കളും, കിളികളും കാറ്റും. ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന ഭാവത്തോടെ നില്‍ക്കുന്ന പച്ച മരങ്ങളോട് എനിക്കു ചെറിയ പരിഭവം തോന്നി.അതിലേറെ ബഹുമാനവും തോന്നി.
ഈ പ്രകൃതിയെ ആസ്വദിക്കാന്‍ എന്നും എനിക്കു കൂട്ടായി ഒരുപച്ച മരം ഉണ്ടായിരുന്നു.സ്ഥിരസ്വഭാവം ഉള്ളവനിലുള്ള ഒരു വിശ്വാസം കൊണ്ടാവാം ആ പച്ച മരം എനിക്കു പ്രിയപ്പെട്ടതയിരുന്നു.എന്റെ മണലാരണ്യത്തിന്റെ സൌന്ദര്യത്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടെ ഞാന്‍ ആ ഫേണ്‍ മരത്തിനടുത്തുപോയി കുറേ സമയം ഇരുന്നു.യാത്ര പറഞ്ഞു തിരിച്ചു നടന്ന എന്നേ ആരോ പിടിച്ചതു പൊലെ തോന്നി.ആ പച്ചമരത്തിന്റെ ഒരു ചില്ല എന്റെ ഉടുപ്പില്‍ പിടിച്ചിരിക്കുന്നു.തിരിഞ്ഞു നിന്ന എന്നോട് , മനസ്സു വായിക്കാന്‍ അറിയാവുന്ന എന്റെ സന്യാസിമരം വളരെ പതുക്കെ എന്തൊ പറയുന്ന പോലെ തോന്നി. കാതോര്‍ത്തപ്പൊള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി.”സംശയങ്ങള്‍ ഒക്കെ തിര്‍ത്തിട്ടു പോയാലെ ദൂരങ്ങള്‍ താണ്ടി നീ ഇനിയും എന്നേ കാണാന്‍ വരു....
ഞാന്‍ ചോദിച്ചു
“നിങ്ങള്‍ പച്ചമരങ്ങള്‍ എന്താണ് മാറ്റങ്ങളെ അംഗീകരിക്കതെ, ഇത്ര ഗര്‍വ് കാട്ടി നില്‍ക്കുന്നത്?”
വെയില്‍ തട്ടി നിന്നിരുന്ന എന്നൊട് ആ മരം പറഞ്ഞു.
“എന്റെ തണലിലേക്കു നീങ്ങി നില്‍ക്കു”.
തണലില്‍ നിന്നപ്പോള്‍ വല്ലാത്ത കുളിര്‍മമ തോന്നി.
മരം വീണ്ടും പറയാന്‍ തുടങ്ങി, “ഞങ്ങള്‍ പച്ച മരങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നവര്‍ തന്നെയാണ്, നീ കണ്ടതൊക്കെ നൈമിഷികമായ വര്‍ണ്ണങ്ങള്‍ മാത്രം ആണ്.അതില്‍ അഹങ്കരിക്കുന്ന ജിവജാലങ്ങള്‍ക്കുവേണ്ടീ നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍.പ്രകൃതി ദുരന്തങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളുടെ സമാധാനത്തെ കളയല്ലേ എന്നു എപ്പൊഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കയാണ് ഞങ്ങള്‍.എല്ലാ മാറ്റങ്ങളിലുടെയും ഓടിതളര്‍ന്ന് വീണ്ടും പച്ചനിറം ഉള്‍ക്കൊണ്ട് ഞങ്ങളോടൊപ്പം എല്ലാം വന്നു നില്‍ക്കുന്നതു കണ്ടില്ലേ? നീയും ഇപ്പോള്‍ ഈ പച്ചപ്പിന്റെ തണലില്‍ അല്ലേ നില്‍ക്കുന്നത്?”
ശരിയാണ്, ചുറ്റിനും നോക്കിയ ഞാന്‍ മനസ്സിലാക്കി സന്യാസിമരം പറഞ്ഞ സത്യം.ചെറുചിരിയോടെ നിറഞ്ഞമനസ്സോടെ പ്രാര്‍ധ്നയില്‍ മാത്രം മുഴുകി നില്‍ക്കുന്ന പച്ചമരങ്ങളെ നോക്കിയപ്പോള്‍ എന്റെ കണ്ണുകല്‍ നിറഞ്ഞു. അവയെ മനസ്സിലാക്കാന്‍ വൈകിയതിന്റേയും അവയോട് യാത്ര പറയുന്നതിന്റേയും ഒക്കെ വിഷമം.
വീണ്ടും ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കിയ ഞാന്‍ പച്ച്പ്പിന്റെ സൌന്ദര്യം കണ്ട് കവി ഹ്യദയം ഇല്ലാത്തതില്‍ ഒരിക്കല്‍ കൂടെ ദു:ഖിച്ചു.എന്റെ സന്യാസി മരങ്ങളെ ഇനിയെന്നു കാണും?
ആകാശത്തില്‍ നിന്നും മണലാരണ്യത്തിലേക്കു താഴ്ന്നു വന്നപ്പോള്‍ അവിടവിടെയായി ചില പച്ചപൊട്ടുകള്‍ കണ്ടു.താഴെയെത്തി ചുറ്റിലും നൊക്കിയ ഞാന്‍ കണ്ടത് ഒന്നുമാത്രം.ഈ മരുഭൂമിയെ സ്വര്‍ഗ്ഗതുല്യമക്കി മാറ്റാന്‍ തലയെടുപ്പോടേ നിസ്വാര്‍ത്ഥ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഈന്തപ്പനകളേ...ഈ മരുഭൂമിയിലെ എന്റെ പ്രിയപ്പെട്ട സന്യാസിമരങ്ങളെ..
Friday, April 4, 2008
ക്യൂ
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....
എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....