Sunday, August 23, 2009

മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം

പാതാള രാജധാനിയില്‍ മാവേലിത്തമ്പുരാന്റെ ഭൂലോകയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴുള്ള ഓണാഘോഷങ്ങള്‍ എത്ര നാള്‍ നീളുമെന്നറിയാത്തതു കൊണ്ട് പട്ടുടുപ്പുകളും, ആഭരണാദികളും, ഓലക്കുടകളും , പലതരം പാദരക്ഷകളും എല്ലാം കുറെയേറെ കൊടുത്തു വിടേണ്ടതുണ്ട്.ഒന്നും പറയണ്ട വിന്ധ്യാവലിക്കു തിരക്കുതന്നെ. സേവകര്‍ക്കെല്ലാം ആജ്ഞകള്‍ കൊടുത്തും, അഭിപ്രായങ്ങള്‍ പറഞ്ഞും ആയമ്മ പാഞ്ഞു നടക്കുന്നു. ഓ! വിന്ധ്യാവലിയെ മനസ്സിലായില്ലേ? നമ്മുടെ പാതാള രാജ്ഞി...മിസ്സസ്സ്. മഹാബലി...


തന്നെ ഭൂമിയിലേക്കു അയക്കാന്‍ ഇത്തവണ എന്തോ പതിവില്ലാത്ത ഒരു ഉത്സാഹം വിന്ധ്യക്കുട്ടിക്കുള്ളത് മഹാബലി പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടു ഭൂമിയിലെ മിക്ക ഭര്‍ത്താക്കന്മാരെയും പോലെ ആ ഉത്സാഹം മനസ്സിലായതായി ബലിയും ഭാവിച്ചതേയില്ല. കഴിഞ്ഞതവണ താന്‍ ഭൂമിയില്‍ പോയി വന്നപ്പോള്‍ കൊണ്ടു കൊടുത്ത ടി.വി.വിത്ത് ഡിഷ് സെറ്റ് ‘ക്ഷ’ പിടിച്ചൂന്നാ തോന്നണെ. അതിനേക്കാള്‍ കേമം ആയി വല്ലതും ഇത്തവണ തടഞ്ഞാലോ എന്നു വിചാരിച്ചായിരിക്കും ഈ മിടുക്കത്തീടെ ഉത്സാഹമെന്നൊക്കെ മഹാബലി മനസ്സില്‍ ചിന്തിക്കാതെയും ഇരുന്നില്ല. തൃലോകങ്ങളിലേയും ഭര്‍ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ ആവോ??


പകലത്തെ ജോലിഭാരത്തിന്റെ ക്ഷീണം തീര്‍ക്കാനായി സ്പടികഗ്ലാസില്‍ ഒരു ലാര്‍ജ് സോമരസവും എടുത്ത് ഉദ്യാനത്തിലെ ഊഞ്ഞാല്‍ ബെഞ്ചില്‍ ആടിക്കൊണ്ടിരുന്ന ബലിയുടെ അടുത്തേക്ക് മൂന്നുലോകങ്ങളിലേയും ഒരു റാണിമാരും
ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ഗംഭീരന്‍ ഭവ്യതയുമായി രാജ്ഞി വരുന്നതു കണ്ട് രാജാവിന്റെ മനസ്സിനുള്ളില്‍ ഇരുന്നു കരിമ്പൂച്ചകള്‍ പറഞ്ഞു,“ മഹാരാജാവേ...വലിയ ഒരു അപകടം അടുത്തു വരുന്നതു കണ്ടോ?? ജഗ്രതൈ.”


“എനിക്കു നിന്നെ അറീല്ലേടി പാറൂ” എന്ന ഒരു ഭാവത്തോടെ‘ ഞാന്‍ ഒരു മണ്ടന്‍ എന്ന നാട്യത്തോടെ രാജാവ് ചോദിച്ചു “എന്തെ ഒരു കള്ളച്ചിരി, പുര്‍ണ്ണചന്ദ്രനേപ്പൊലെ ഉണ്ടല്ലോ എന്റെ മഹാറാണി ഇന്ന്?”വിന്ധ്യക്കുട്ടീടെ അപ്പോഴത്തെ ആ ഭാവം എന്തെന്ന് രാജാവിനും മനസ്സിലായില്ല. പെട്ടന്നു പുറകില്‍ പിടിച്ചിരുന്ന കൈ രാജാവിനു നേരെ ഒരു നീട്ട് അതില്‍ ഒരു ഗ്ലാസും കൂട്ടത്തില്‍ ഒരു കൊഞ്ചലും “ഒരു ചെറുത് എനിക്കും കൂടെ തരൂന്നേ....”. ഒന്നു വീശാന്‍ കമ്പനിക്കു ഭാര്യയേത്തന്നെ കിട്ടിയ ഭാഗ്യവാന്മാരയാ അപൂര്‍വ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ താന്‍ ആണല്ലോ എന്ന സന്തോഷത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ബലി പറഞ്ഞു”ചെറുതാക്കണ്ടടോ ഒരു വലുതു തന്നെ തട്ടിക്കോ”..സോമരസം ഗ്ലാസ്സില്‍ ഒഴിച്ച് കാഠിന്യം കുറക്കാന്‍ അല്പം ഇളനീര്‍ ചേര്‍ക്കാന്‍ തൂടങ്ങവെ മഹാറാണി ബലിയുടെ കൈ തടഞ്ഞു “അയ്യേ.. വേണ്ടാ... വേണ്ട... വേണ്ട...” രാജാവ് ഞെട്ടിയേ ഇല്ല.... ഒരു ചെറിയ ചിരിയോടെ ചോദിച്ചു “നീറ്റ് അടിക്കാന്‍ പോവാ നീ?” വിന്ധ്യക്കുട്ടി ഒരിക്കലും മായാത്ത ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത ചെറു ചിരിയോടെ പറഞ്ഞു“പിന്നെ.. നിങ്ങളു കാണിച്ച മണ്ടത്തരം കാരണം ഭൂമിയിലോ ജീവിക്കാന്‍ പറ്റിയില്ല , ഇനി നീറ്റ് അടിച്ചു ഇവിടുന്നു പെട്ടന്നു പോകാന്‍ എനിക്ക് പറ്റില്ല.” എന്നും പറഞ്ഞ് മറ്റെകൈയില്‍ പിടിച്ചിരുന്ന പാക്കറ്റ് പൊട്ടിച്ച് സോമരസത്തില്‍ ചേര്‍ത്ത് ഒറ്റ വലി.പകുതിയും അകത്താക്കി ഗ്ലാസ് അവിടെ വച്ച് ഊഞ്ഞാലില്‍ രാജാവിനോടൊപ്പം ഇരുന്ന് ആട്ടം തുടങ്ങി. സോമരസത്തില്‍ ചേര്‍ത്ത ഫ്രൂട്ടിടെ കവറിലേക്കു നോക്കിയ തമ്പുരാന്റെ വളിച്ച മുഖഭാവം കണ്ട് വിന്ധ്യക്കുട്ടി പറഞ്ഞു, “കഴിഞ്ഞതവണ അങ്ങു ഭൂമിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന പൊതികളുടെ കൂടെ ഇതും ഉണ്ടായിരുന്നു.ഹി..ഹി..”
ഈ വിലപിടിപ്പുള്ള സോമരസത്തില്‍ എന്തിനാ കഴുതേ നീ ഇതു ചേര്‍ത്തത് എന്നു ബലി മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കി ഒരു കണ്ണിറുക്കി കൊണ്ട് റാണി പറഞ്ഞു “ അല്ല തമ്പുരാനേ സേവകരാരേലും ഇതുവഴി വന്നാലേ നമ്മളു അങ്ങേടെയൊപ്പം ഇരുന്നു സുരപാനം ചെയ്യുന്നു എന്നു പറഞ്ഞു പരത്തണ്ട, നമ്മള്‍ ഫ്രൂട്ടി ആണല്ലോ കഴിക്കുന്നേ എന്നു വിചാരിച്ചോളും.” “ഹോ! ഇതുപോലെ ഇവളുടെ ബുദ്ധി പലപ്പോഴും പ്രവര്‍ത്തിച്ചില്ലായിരുന്നങ്കില്‍ ഈ പാതാളത്തീന്നും എന്നെ ആരേലും ചവിട്ടി താഴ്ത്തിയേനേ!..മിടുക്കികുട്ടി” ബലി ആത്മഗതം പറഞ്ഞു.




പെട്ടന്നു അന്തരീക്ഷം മാറി. വിന്ധ്യമോള്‍ടെ ചിരി മാഞ്ഞു സങ്കടം വരാന്‍ ഉള്ള ഒരു ഭാവം.”എന്താടാ ഫ്രൂട്ടി പെരുമാറാന്‍ തുടങ്ങിയോ?” ബലി ചോദിച്ചു.”ഒന്നു ചുമ്മതിരി എന്റെ തമ്പുരാനെ ഒരു അഞ്ചു ഫ്രൂട്ടി വരെ ഒക്കെ ഞാന്‍ നിന്നു കഴിക്കും പിന്നെ..... ഇരുന്നു കൊണ്ട് ഒരു .......” മുഴുമിപ്പിക്കാന്‍ ബലി സമ്മതിച്ചില്ല.... “നിന്റെ കപ്പാസിറ്റി എനിക്കറീയില്ലേടീ പാറൂ, അതു പോട്ട്, നിനക്കെന്നാ പെട്ടന്നു ഒരു വിഷമം വന്നെ?” വിന്ധാവലി അവരുടെ വിഷമം പറയാന്‍ തുടങ്ങി ” കുറേ നാളായി ഓണാഘോഷം എന്നും പറഞ്ഞു എന്റെ തമ്പുരാന്‍ എന്തു പോക്കാ ഈ പോകുന്നെ? പണ്ടൊക്കെ അഞ്ചോണം കഴിഞ്ഞാല്‍ ആറാം പക്കം അങ്ങു ഇവിടെ തിരിച്ച് എത്തീരുന്നില്ലെ?ഇപ്പോള്‍ കുറേ കൊല്ലങ്ങളായി എട്ടും പത്തും മാസം തെണ്ടിത്തിരിഞ്ഞു കൂറനാറിയായി തിരിച്ചു വരുന്ന ആ വരവു സഹിക്കാന്‍ വയ്യ എനിക്കു (നാറ്റവും). വന്നാലോ ഭൂമിയില്‍ നിന്നും പറ്റുന്ന അഴുക്കെല്ലാം കഴുകി ഇറക്കി നിങ്ങളെ ഒരു അസുരക്കോലം ആക്കുമ്പോളേക്കും വീണ്ടും ഓണമാകും.ആ വാമനന്‍ നിങ്ങക്കു മാത്രം അല്ല എനിക്കും പണി തന്നതാ ഈ ഓണാഘോഷം. പാതാളഭരണവും ഒറ്റക്കുള്ള ജീവിതവും ... എല്ലാംകൂടെ എനിക്കു വയ്യ.” ഒരിക്കലും പിണങ്ങാത്ത പരിഭവങ്ങള്‍ പറയാത്ത തന്റെ
പാവം ഭാര്യയുടെ സ്നേഹത്തേ ഫ്രൂട്ടിയുടെ തലോടല്‍ ആയി സംശയിച്ചല്ലോ എന്നോര്‍ത്ത് ബലിക്കു വിഷമം തോന്നി.


മഹാബലി തെല്ലു ജാള്യതയോടെ പറഞ്ഞു “കുഞ്ഞൂ.. (സ്നേഹം മനസ്സില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ മാത്രം വിളീക്കുന്ന വിളി} ഇപ്രാവിശ്യം കുറച്ചു നേരത്തേ പോകണം. അമേരിക്കയില്‍ ചില സ്ഥലത്തു ഇത്തവണ നേരത്തെയാ ഓണം. എല്ലാ സ്ഥലത്തും ഞാന്‍ സമയത്ത് എത്തിയില്ലങ്കില്‍ ഈ സുന്ദരാനായ നമുക്കു പകരം വല്ല കുടവയറന്മാരേയും പിടിച്ചു വൃത്തികെട്ട ഒരു മീശയും ഫിറ്റ് ചെയ്ത് മുത്തുക്കുടയും വാദ്യഘോഷങ്ങളുമായി എഴുന്നള്ളിച്ചു നിര്‍ത്തും. പല വര്‍ഷങ്ങളിലും ആ ദു:ഖസത്യത്തിനു സാക്ഷിയാകെണ്ടിയും വന്നിട്ടുണ്ട് നമുക്ക്.”


അമേരിക്ക എന്നു കേട്ടപ്പോള്‍ മഹാരാജാവിന്റെ കുഞ്ഞൂന് ചെറിയ ഒരു ചിരി വന്നു മുഖത്ത് കൂട്ടത്തില്‍ ഒരു നിശ്ശബ്ദതയും.(വളരേ അപൂര്‍വം കാണുന്ന ഒന്നാണേ ഈ സൈലന്‍സ്)
പെട്ടന്നു ദേവിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. പാതാളത്തിലേ ഒരേ ഒരു മൊബൈല്‍.ഒരുതവണത്തെ ഭൂമിപര്യടന വേളയില്‍ കിട്ടിയ ഒരു സമ്മാനം.ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നേക്കാള്‍ മിടുക്കി തന്റെ ഭാര്യയാണ് എന്നറിയാവുന്ന ബലി ഫോണും രാജ്ഞിക്കു നല്‍കി.റിങ്ങ് ചെയ്ത ഫോണുമായി റാണി കൂറച്ചു ദൂരെ മാറിനിന്നു രണ്ടു മൂന്നു മൂളലും തലകുലുക്കും അല്ലാതെ സംസാരം ഒന്നും കേട്ടില്ല രാജാവ്.എന്നാലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു കുറെ നാളായിട്ടുള്ള ഈ ഫോണ്‍ വരവും അതിനുശേഷം ഉള്ള ദേവിയുടെ ഒരു ചിന്തയും....പെട്ടന്നു ഫോണ്‍ ഓഫ്ഫാക്കി ദേവി തിരിച്ചു വന്നു ഗ്ലാസ്സില്‍ ബാക്കിയിരുന്ന രസത്തില്‍ നിന്നും ഒരു ലേശം കൂടെ കഴിച്ചു. എന്നത്തേയും പോലെ ഫോണ്‍ വന്നതിനു ശേഷമുള്ള മൌനം അപ്പോഴും തുടര്‍ന്നു.പെട്ട്ന്നു ബലി സംസാരിക്കാന്‍ തുടങ്ങി”മോളേ....അന്തസ്സില്ലാത്ത പണിയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതു എന്നറിയാം എന്നാലും ദേവിയുടെ ഈ മൌനം ആലോചന പ്രത്യേകിച്ചു ഫോണ്‍ വന്നു കഴിഞ്ഞാല്‍ എന്താണന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.”


മൌനം തുടര്‍ന്നപ്പോള്‍ രാജാനവിനു ആകെ വിഷമമായി.ചോദ്യം അസ്ഥാനത്തായോ?അസാമാന്യ വ്യക്തിത്വത്തിനുടമയായ തന്റെ റാണിയോട് അന്തസ്സില്ലാത്ത ചോദ്യമായിപ്പോയോ താന്‍ ചോദിച്ചത് എന്നു ആലോചിച്ചിരുന്നപ്പോള്‍ ദേവി ചിരിച്ചു കൊണ്ടു പറഞ്ഞു “ ഈ ചോദ്യം ഞാന്‍ കാത്തിരിക്കയായിരുന്നു രാജാവേ” .ഉത്തരം കേള്‍ക്കാന്‍ രാജാവ് റെഡിയായി. ദേവി പറയാന്‍ തുടങ്ങി “കുറച്ചു നാള്‍ മുന്‍പിവിടെ ഒരു സംഭവം ഉണ്ടായി. എനിക്കു ഒറ്റക്കു മാനേജ് ചെയ്യാവുന്നതായതു കൊണ്ട് അങ്ങയേ അറിയിച്ചില്ല എന്നെയുള്ളു.നാഗപൂജക്കു ഭൂമിയില്‍ പോയി വന്നപ്പോമുതല്‍ നമ്മുടെ ഉണ്ണിനാഗത്തിന്റെ തലയില്‍ വച്ചിരുന്ന രത്നം കാണുന്നില്ല.അതു അന്വേഷിച്ചു ഭൂമിയില്‍ എത്തിയ സേവകര്‍ എവിടെയും കയറാതെ കറങ്ങി നടക്കുന്ന, എല്ലാം അറിയുന്ന, കാണുന്ന, ഒരു വഴി പോക്കനെ കണ്ടു. അയാള്‍ പറഞ്ഞു കേട്ട കഥകള്‍ സേവകര്‍ എന്നോടു വന്നു പറഞ്ഞു. കൂട്ടത്തില്‍ അയാളുടെ മൊബൈല്‍ നമ്പരും.ഞാന്‍ വിളിച്ചു ആ വഴിപോക്കനെ .അയാള്‍ പറഞ്ഞു തന്ന ആ പുതിയ ലോകത്തിന്റെ കഥ എന്നെ വിസ്മയിപ്പിച്ചു തമ്പുരാനേ.... അതിന്റെ പേരാണ് തിരുമനസ്സേ ബൂലോകം.നമ്മുക്കും അതു പോലെ ഒരു പുളുലോകം ഇവിടെ പാതാളത്തിലും തുടങ്ങണം. എന്റെന്‍ തമ്പുരാന്‍ അതിനു വേണ്ടതെല്ലാം കൊണ്ടുവേണം ഇത്തവണ മടങ്ങി വരാന്‍.”


പിന്നെ പറഞ്ഞതൊന്നും മഹാബലിക്കു പിടികിട്ടിയില്ല... ലാപ്റ്റൊപ്, സോഫ്റ്റ് വെയര്‍,അഗ്രിഗേറ്റര്‍,ഹെറിട്ടേജ്, ആദ്യക്ഷരി, അപ്പു,,കായംകുളംസൂപ്പര്‍,വീരപ്പന്‍, ഓഎന്നാപറയാനാ, വിവരംകെട്ടവന്‍, നിരക്ഷരന്‍,കൂറ ,കൂതറ, പാറു, കുണ്ടാമണ്ടി, ഇരിങ്ങല്‍, കുരങ്ങന്‍, ചന്ദ്രകാന്തം, പൊറാടത്ത് ,കുറുമാന്‍, ഇത്തിരി ,വിശാലന്‍, കുമാരന്‍,കാന്താരിക്കുട്ടി,ഗീതാഗീതികള്‍,ചെമ്മാട്,പകല്‍കിനാവന്‍,വല്യമ്മായി,തറവാടി,ഹരിയണ്ണ(ണ്ണാ)ന്‍, പാവപ്പെട്ടവന്‍, കോമരം ,സത്യമിദം,സുല്‍, മുരളിക...... കൈതമുള്ള് .ഗോപൂന്റെ ലോകം, റെയര്‍ റോസ്,കണ്ണനുണ്ണി..............................................................................................................................................................................................................................................................(ബൂലോകത്തിലെ മുഴുവന്‍ പേരുകളും ഇവിടെയുണ്ടേ.........)“സ്റ്റോ......പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്. മഹാബലി കരഞ്ഞു പറഞ്ഞു, എന്നിട്ടു ചോദിച്ചു നമ്മുടെ നാഗക്കുട്ടീടെ രത്നം എവിടെടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ????“ “അതാന്നു മനുഷ്യാ‍ാ ഈ ബൂലോകത്തിലെ മാണിക്യം“...........റാണി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു“. എന്നിട്ടു കൊഞ്ചി ചോദിച്ചു “അപ്പോള്‍ നമ്മുടെ പുളു ലോകം.....??”


“ഓ കെ ഡണ്‍ ‍” മഹാബലി പറഞ്ഞു.


ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റാണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ കുട്ടാ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം, കാണണം, അറിയണം ഈ ഗംഭീരബൂലോകത്തെ.എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.




എല്ലാവര്‍ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍

Wednesday, August 12, 2009

ഗംഗാ പ്രളയം




മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവാനാകാതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി...

കൈകളാല്‍ ഗംഗേ തടഞ്ഞു നിര്‍ത്തും
പാരിന്‍ മക്കളേയോര്‍ത്തു തപിച്ചു ശംഭു
സര്‍വംസഹക്കായ് വിലപിച്ച ദേവന്‍
മാനവ ശാപത്തെ കണ്ടു മുന്നില്‍..

തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
പൊള്ളലുകളാല്‍ മൃതപ്രായയായി
ഒഴുകുവാനാകത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...

വിങ്ങലുകള്‍ വിള്ളലുകള്‍ മാറിയാ-
ക്ഷിതിയും ഭഗീരഥിയും ഗീതികളായ്
ശംഭുവോ ധ്യാനനിമഗ്നനായി
ഗംഗയും ഭൂമിയും ധന്യകളായ്......