Saturday, December 31, 2011

സമയത്തിന്റെ പിണക്കം

എന്തൊരു പിണക്കമാ ഇത്…
സമയത്തെക്കുറിച്ച്,
സമയനിഷ്ഠയെക്കുറിച്ച്,
നീ മാത്രമായിരുന്നു മാതൃക.
നിന്നെ നോക്കി നോക്കി ഞാൻ ജീവിച്ചു.

നീയിങ്ങനെയായാൽ ഞാനെന്തുചെയ്യും?
മതി, പിണക്കം.

തെറ്റുപറ്റി, ക്ഷമിക്ക്.
മറന്നുപോയി.
ഒരു ദിവസം തൊട്ടുതലോടിയില്ല.
തെറ്റ് എന്റേത് തന്നെയാ.
നീ നടക്കണം

എനിക്ക് നിന്റെ പിന്നാലെ നടക്കണം ,
എന്നും  നടക്കണം.

തൊടാതെയും, കവിളിൽ തലോടാതെയും,
സമയം കാലത്തെയും കൊണ്ട് പായുന്ന ഇന്നും
നിന്നെ ഞാൻ സൂക്ഷിക്കുന്നത്
നിന്നിലെനിക്കുള്ള വിശ്വാസം മാത്രം.

Tuesday, November 1, 2011

മലയാളത്തിന്റെ പുതുപ്പിറവി


               സമ്പന്നമായ ഭാഷയും സംസ്കാരവുമുള്ള മനോഹരമായ ഒരു നാടിന്റെ ജന്മദിനം, ഇന്ന് - ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ. എങ്ങനെയും വളച്ചൊടിക്കാവുന്ന ഭാഷയാണ് മലയാളമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മലയാളം. സംസാരശൈലി കേട്ടാൽ ആള് ഏത് ജില്ലയിൽ നിന്നെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാലിന്നത്തെ നമ്മുടെ മക്കൾ കേരളത്തിനു മാത്രമായി ഒരു മലയാളത്തിനു ജന്മം കൊടുത്തു. നാടോടുമ്പോൾ കുഞ്ഞുങ്ങൾ നടുവേ ഓടിയ്ക്കോട്ടേ. പുതിയ ഭാഷ കേട്ട്, ആസ്വദിച്ച്, നമ്മളും പഠിക്കണം. ഇല്ലെങ്കിൽ നാളെ നമ്മുടെ മക്കളോട് ആശയവിനിമയം നടത്താൻ നമ്മൾ വല്ലാതെ  ബുദ്ധിമുട്ടും.
        വിദേശത്ത് ജനിച്ചു വളരുന്ന ഈ കുട്ടിയുടെ മലയാളം നമുക്കൊന്ന് കേട്ടാലോ.
                ഇവൻ നല്ല മലയാളിയായി വിദേശത്ത് ജീവിക്കട്ടേ. ഇതുപോലെ ഒരുപാട് കൊച്ചുമക്കളെ അവിടെ കാണാം. മലയാളത്തിന്റെ 'അരിയാം, അരിയാം, കുരച്ചരിയാം..' എന്ന പുതുമലയാളം പറയാനറിയാത്ത, തനതുമലയാളം സ്പഷ്ടമായി പറയുന്ന തുഞ്ചന്റെ പൈങ്കിളികളേ, നമ്മുടേ മലയാളി മക്കളെ. ഈ മക്കളെ മലയാളം പഠിപ്പിച്ച അച്ഛനമ്മമാരോട് എത്ര നന്ദി പറഞ്ഞാൽ മതിയാവും, സാക്ഷരകേരളമേ?
            ലോകമലയാളി സമ്മേളനം അമേരിക്കയിൽ നടന്നു എന്ന് പറഞ്ഞ് ഗോഗ്വാ വിളിച്ചവരേ,നിങ്ങൾ അറിഞ്ഞില്ലന്നുണ്ടോ നല്ല മലയാളിയും നല്ല മലയാളവും കേരളത്തിന്റെ സാഹിത്യവും സംസ്കാരവും അറബിക്കടലിൽ ചാടി രക്ഷപെട്ടു! വിദേശരാജ്യങ്ങളിലെല്ലാം കേരളം പിറന്നു വളരുന്നു. കേരളലോകമേ, ലോകകേരളമേ... നിനക്ക് ദീർഘായുസ്സ് നേരുന്നു ഒപ്പം പിറന്നാളാശംസകളും …...

Sunday, September 18, 2011

ഐ ആം എ കോംപ്ലാൻ ബോയ്

        പ്രാപ്തിയുണ്ടായിട്ടല്ല, എന്നാലും കൊച്ചൂട്ടന്റെ ഒരു കൊച്ചു മോഹമല്ലേ?. അതു സാധിച്ചു കൊടുക്കേണ്ടതും അമ്മതന്നെയല്ലേ . ആ മോഹം വന്ന വഴിയോ..? അതു പറഞ്ഞേ തീരൂ. പഞ്ചായത്ത്   കൊടുത്ത പൊതു സ്ഥലത്ത് തല ചായ്ക്കാൻ ഒരിടം. പല കുടുംബങ്ങൾക്കും വലിയ സമാധാനവും ആശ്വാസവും ആയിരുന്നു ആ ദാനം. അവിടം ഒരു കൂട്ടുകുടുംബംപോലെ  തോന്നിയതുകൊണ്ടാവാം നാട്ടുകാർ ആ സ്ഥലത്തിനെ പഞ്ചായത്തുകുടുംബം എന്നുവിളിച്ചു.
      എവിടെനിന്നൊക്കെയോ വന്നവർ. ദുഃഖങ്ങളും ചെറുസന്തോഷങ്ങളും നുറുങ്ങറിവുകളും മുതൽ വൈകുന്നേരം വരെ ശേഖരിച്ചു കിട്ടുന്ന ആഹാരം പോലും നിറഞ്ഞ മനസ്സോടെ പങ്കുവയ്ക്കുന്ന അമ്മമാരും മക്കളും. പെണ്ണുങ്ങളുടെ സമ്പാദ്യം കൈയ്യിട്ടുവാരിയോ, അടിച്ചുമാറ്റിയോ, പിടിച്ചുപറിച്ചോ കള്ളും കഞ്ചാവും അടിച്ച്, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഈ പഞ്ചായത്ത്കുടുംബം എന്ന് പറഞ്ഞ്  അടിബഹളങ്ങളാഘോഷങ്ങൾക്കുശേഷം സമാധാനത്തോടെ ഗംഭീരമായി ഉറങ്ങുന്ന പുരുഷകേസരിമാർ. ഈ ലോകത്തിലേയ്ക്ക് ഒരു നാൾ ആരോ ഒരു സമ്മാനം നൽകി - ഒരു ടി വി. അടുത്തു തന്നെ കേബിൾ ബിസിനസ്സ് നടത്തുന്ന സഹൃദയന്മാരുടെ വക സൗജന്യമായിട്ടൊരു കേബിൾ കണക്ഷനും. പോരേ പൊടിപൂരം! വൈകുന്നേരത്തെ ആഘോഷങ്ങളിൽ ടിവി കാണലും ഒരു പതിവായി. ചാനലുകളിലെ വാർത്താ ബഹളങ്ങളും, കരയിപ്പിക്കുന്ന കോമഡിഷോകളും ചിരിപ്പിക്കുന്ന റിയാലിറ്റി ഷോകളും, സീരിയലുകളും, കഥയല്ലിതു ജീവിതവും എഫ്..ആർ പോലുള്ള സംഭവങ്ങളും കണ്ട് പഞ്ചായത്ത് കുടുംബം ആനന്ദിക്കുകയും അതോടൊപ്പം 'നമ്മുടെയൊക്കെ ജീവിതം എത്ര സുന്ദരം' എന്ന് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഇടയ്ക്കിടെ വരുന്ന പരസ്യങ്ങളിൽ മാത്രം കണ്ണുടക്കി, മനസ്സുടക്കിക്കിടന്ന കുറെ കുട്ടന്മാരും കുട്ടത്തിമാരും അവിടെയുണ്ടായിരുന്നു. ക്രീമുകളുടെയും, സോപ്പുകളുടെയും,എണ്ണകളുടേയും പരസ്യത്തിലെ ആൺപെൺചന്തങ്ങളെ കണ്ട് മനോഹരമായ, കുഴപ്പങ്ങളൊന്നുമില്ലാത്ത തങ്ങളുടെ മുഖങ്ങളിൽ വെറുതേ തലോടിക്കൊണ്ടിരുന്ന് അവർ ചിന്തിച്ചു - കുരുക്കളും പാടുകളുമൊക്കെ വന്നിരുന്നെങ്കിൽ, ചർമ്മ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ, മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നെങ്കിൽ, വയർചാടിയിരുന്നെങ്കിൽ, എങ്ങനെയും കാശുണ്ടാക്കി ഇതൊക്കെ വാങ്ങിപ്പുരട്ടാമായിരുന്നെന്ന്. എന്തു ചെയ്യാൻ, ആവശ്യത്തിനു വെയിലും മഴയും കാറ്റും ഒക്കെ ദേഹത്തു തട്ടുന്നതും, ആധുനിക ആഹാര രീതികൾക്കു പിന്നാലെ പോകാൻ സാമ്പത്തികമില്ലാത്തതും, വലിയ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളില്ലാതിരുന്നതും എല്ലാം ആ ചുള്ളത്തികൾക്കും ചുള്ളന്മാർക്കും വല്ലാത്ത വിഷമം തോന്നിച്ചിരുന്നു എന്ന് അവരുടെ സംഭാഷണങ്ങളിലും മുഖഭാവങ്ങളിലും ഒളിഞ്ഞുതെളിഞ്ഞു നിന്നിരുന്നു.
           ഇതിനിടയിലാണ്, നമ്മുടെ പതിനൊന്ന് വയസ്സുകാരൻ കൊച്ചൂട്ടൻ അവന്റെ തീരാദുഃഖവുമായി അമ്മയെ സമീപിച്ചത്... "അമ്മേ, ഞാനിങ്ങനെ തൂങ്ങും സ്വാമിയായി നിന്നാൽ മതിയോ? ഞാനെന്നാണമ്മേ കോംപ്ലാൻബോയി ആകുക?” അധികം ടിവി കാണാത്ത ആ അമ്മയ്ക്ക് മോൻ പറഞ്ഞ കാര്യം പെട്ടെന്ന് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ കൊച്ചൂട്ടൻ അന്ന് ടിവിയിൽ കോംപ്ലാൻ പരസ്യം വന്നപ്പോൾ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് നിറകണ്ണുകളോടെ ആ മാതൃത്വത്തെ ഒന്നുനോക്കി വീണ്ടും ചോദിച്ചു, “എന്നാണമ്മേ ഈ ഞാനും കോംപ്ലാൻബോയി ആകുന്നത്?” ആ ചോദ്യം  അമ്മമനസ്സിൽ മഴക്കാറ് നിറച്ചു. "പാവം എന്റെ കുട്ടി! നോക്കട്ടേ മോനെ, അമ്മ എങ്ങനെയും പൈസ ഉണ്ടാക്കി എന്റെ കുട്ടനെ  കോംപ്ലാൻബോയി ആക്കാം, കേട്ടോ",  അമ്മ മകനെ സമാധാനിപ്പിച്ചു. അപ്പോൾ മുതൽ ആ പാവം സ്ത്രീയ്ക്ക് അതു മാത്രമായി ചിന്ത. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും അന്നു മുതൽ ചെലവ് ചുരുക്കി, മിച്ചം വയ്ക്കുവാൻ കഴിയുന്നത്ര അവർ ശ്രമിച്ചു. സമ്പാദ്യക്കുടുക്കയുടെ ഭാരം കൂടുന്നതിലുള്ള സന്തോഷം അമ്മയും മകനും നിത്യേന പങ്കുവച്ചു. ഒന്നായിരുന്ന് അവർ കോംപ്ലാൻബോയിയെ സ്വപ്നവും കണ്ടു.
               എന്നത്തേയും പോലെ അത്താഴസല്ലാപസംഗമങ്ങളും ടിവി കാണലും എല്ലാം കഴിഞ്ഞ് എല്ലാപേരും ഉറക്കത്തിലേയ്ക്ക് ലയിച്ചു കൊണ്ടിരിയ്ക്കേ, പുറത്ത് ഭയങ്കര ബഹളം.... കള്ളു ബഹളം നിത്യ സംഭവമായിരുന്ന അവിടെ ആരും അതത്ര കാര്യമാക്കിയില്ല. എന്നാലും പതിവില്ലാത്ത ചില വാക്കുകൾ ബഹളത്തിനിടയിൽ കേട്ട കുഞ്ഞൂട്ടന്റെ അമ്മ പുറത്തിറങ്ങി, കൂടെ മറ്റ് സ്ത്രീകളും. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അന്നവിടെ നടന്ന കലാപരിപാടി കണ്ട് ഒരു പെണ്ണുങ്ങൾക്കും ദേഷ്യം വന്നില്ല, ചൂലെടുത്തില്ല എന്നു തന്നെയല്ല തൊലിക്കട്ടി കുറഞ്ഞ പലരും മുഖം പൊത്തി ചിരിച്ചുകൊണ്ട് അവരവരുടെ ഇടങ്ങളിലേയ്ക്ക് വലിഞ്ഞു. കൊച്ചൂട്ടന്റെ അമ്മ മാത്രം വീണ്ടും ആ കാഴ്ച തുടർന്നു. ഉടുമുണ്ടിനെ പല തരത്തിൽ ശരീരത്തിൽ പിടിച്ചു നിർത്തിയിരിക്കുന്നവരുടെ നടുവിൽ കുഞ്ഞൂട്ടന്റെ മാന്യപിതാവ് കൊച്ചാപ്പി ഓട്ടവീണ ഷഡി മാത്രം ധരിച്ച് ആടിക്കുഴയുകയും കൂട്ടത്തിൽ അലറിപ്പറയുകയും... “നീയെല്ലാം വെഴും തൂങ്ങും ചാമികൾ...ഞാൻ... ഈ ഞാൻ .. കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്...
        അകത്തേയ്ക്കോടിപ്പോയ കുഞ്ഞൂട്ടന്റെ അമ്മ കണ്ടു...മകന്റെ സ്വപ്നക്കുടുക്ക തകർന്നു കിടക്കുന്നതും അതിനരികിൽ ഒരു കോംപ്ലാൻബോയിയെ സ്വപ്നം കണ്ട് പാവം തൂങ്ങും സ്വാമി തൂങ്കുന്നതും (ഉറങ്ങുന്നതും).... അപ്പോഴും വെളിയിൽ തൂങ്ങും ചാമികളും  കൊഴമ്പാൻബ്ലോയിയും, വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ് കോർപ്പറേഷന് റെക്കാർഡ് വരുമാനം ഉണ്ടാക്കിക്കൊടുത്ത്, ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖം ആഘോഷിച്ച് ആടിക്കുഴയുന്നു, അലറിവിളിയ്ക്കുന്നു, അയാമേ കൊഴമ്പാ ഴാ ഴാാ @$@(*^& ബ്ലോ.....ഴ്ഴ്....

Monday, September 5, 2011

പൂക്കളം തേടിയ ദേവപാദങ്ങൾ


        കർക്കിടകമഴയിൽ തണുത്തുവിറച്ചുനിന്ന ചെടികൾക്കെല്ലാം ചിങ്ങവെയിൽ തട്ടിയപ്പോൾ പൂത്തുലയാൻ തിടുക്കമായതു കണ്ടില്ലേ? ഓണക്കാലമായി. പൂനുള്ളാൻ, പൂക്കളമൊരുക്കാൻ കുട്ടികളെത്താറായി. തനിക്ക് താങ്ങാവുന്നതിലുമധികം കുടങ്ങളിൽ വെളുത്ത തരിമൊട്ടുകൾ നിറച്ചു ദേവപാദങ്ങൾ പോലുള്ള പൂക്കളെ വിടർത്താനായി ആ ചെടിയും ഒരുങ്ങി നിന്നു. മഴച്ചാറ്റലുകൾ കുളിപ്പിച്ചും ഓണവെയിലവയെ തോർത്തിച്ചും ഓണത്തുമ്പികൾ ചുറ്റിലും താരാട്ടുപാടിയും പറക്കുമ്പോൾ ദേവപാദപ്പൂക്കളൊന്നൊന്നായി വിടർത്തി ആ തുമ്പച്ചെടി ഓണപൂക്കളങ്ങൾക്കായി കാത്തുനിന്നു. അമ്മച്ചെടിയിൽനിന്ന് ഓണവും, അത്തപ്പൂക്കളവും, അവിടെ തുമ്പപ്പൂക്കൾക്കുള്ള സ്ഥാനവും ഒക്കെ കേട്ടുകേട്ട് പൂക്കളെല്ലാം കാത്തുകാത്തു നിന്നു....അത്തം വരവിനായി, ഓണക്കാലത്തിനായി.
            അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം...വയ്യ, ഇനി കാത്തിരിക്കാൻ വയ്യ... ഓണം വന്നോണം വന്നോണം വന്നേ....എന്ന് നാടായ നാടുമുഴുവനും പാടിപ്പറന്നു വന്ന് തനിക്കുചുറ്റും നൃത്തം വയ്ക്കുന്ന ഓണത്തുമ്പിയോട് തുമ്പച്ചെടി ആകാംക്ഷയോടെ ചോദിച്ചു, "ഇത്തവണ ഓണപ്പൂക്കളങ്ങൾ ഇല്ലേ....ആരുമീ വഴി വന്നില്ലല്ലോ എന്റെ തുമ്പപ്പൂക്കളെ നുള്ളാൻ...."
         ഓണത്തുമ്പി പറഞ്ഞു, ഉണ്ടല്ലോ ഉണ്ടല്ലോ നാടായനാടു നിറയേ പൂക്കളങ്ങൾ ഞാൻ കണ്ടല്ലോ.. വഴിയോരങ്ങളിൽ, സ്ക്കൂളുകളിൽ, കോളേജുകളിൽ, ഓഫീസുകളിൽ, നോക്കുന്നിടങ്ങളിലെല്ലാം പൂക്കളങ്ങൾ തിങ്ങിനിറഞ്ഞിരിക്കയാണല്ലോ"
             തുമ്പച്ചെടി ചോദിച്ചു, “ആ പൂക്കളങ്ങളെ കാണാൻ എന്റെ ഒരു പൂവിനെ നീ കൊണ്ടുപോകുമോ തുമ്പീ?”
        ആ തുമ്പിച്ചിറകിലേറി തുമ്പപ്പൂവ് പൂക്കളങ്ങളായ പൂക്കളങ്ങൾ ഒരുപാടുകണ്ടു. "അവിശ്വസനീയം ഈ പുഷ്പപ്രപഞ്ചം!!!” ഏറ്റവും മനോഹരം എന്നുതോന്നിയ ഒരു പൂക്കളത്തിനരുകിലെത്തിയ തുമ്പപ്പൂ ആ പൂക്കളത്തിനോടു ചോദിച്ചു, “ഞാനും കൂടി ഈ കളത്തിലൊന്നിരുന്നോട്ടേ...”

      അതുകേട്ട് ആ പൂക്കളം ഞെട്ടിപ്പോയി. തന്റെകൂടെയെങ്ങാനും ഈ പീക്രിപ്പൂവ് കയറിയിരുന്നാലോ എന്നുപേടിച്ച് ആ പൂക്കളം തുമ്പപ്പൂവിനോട് പറഞ്ഞു, "എന്ത് മണ്ടത്തരമാ കുരുന്നുപൂവേ നീ ചോദിച്ചത് ? കണ്ടില്ലേ നൂറുകണക്കിനു പൂക്കളങ്ങളിവിടെ നിരന്നിരിക്കുന്നത്...? ഇത് മത്സരവേദിയാണ്...എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണിതൊക്കെ എന്നറിയാമോ? ഇപ്പോൾ പരിശോധകർ വന്ന് മാർക്കിടും... ആർക്കുമറിയാത്ത, ആരും കാണാത്ത നിന്നെപ്പോലെയുള്ള ഒരു പന്നപ്പൂവ് എന്റെ കൂടെയിരുന്നാൽ...ആ ഒറ്റക്കാര്യം കൊണ്ട് ഒന്നാം സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന ഞാൻ മത്സരത്തിൽ നിന്ന് പുറംതള്ളപ്പെടും. പോ..പോ...ദൂരെപ്പോ..." വിങ്ങുന്ന, നാണംകെട്ടമനസ്സുമായി തുമ്പപ്പൂ ഒരുപാട് പൂക്കളങ്ങളിൽ കയറിയിറങ്ങി. മത്സരബുദ്ധിയോടെ നിൽക്കുന്ന പൂക്കളങ്ങൾക്കൊന്നും തുമ്പപ്പൂ എന്നൊരു പൂവിനെക്കുറിച്ച് അറിയുകപോലും ഇല്ലായിരുന്നു. എല്ലാ പൂക്കളങ്ങളും ആ തുമ്പപ്പൂവിനെ ആട്ടിയാട്ടി ഓടിച്ചു. നിറം കൊടുത്ത പഴകിയ തേങ്ങാപ്പീരയുടെയും ഉപ്പുപരലുകളുടെയും, തമിഴ്ക്കൂടകളിലിരുന്ന് വാടിയ, അരിഞ്ഞുകൂട്ടിയ പൂവിന്റെയും, പൂക്കളങ്ങൾക്കു ജീവൻ കൊടുക്കുന്ന കീടനാശിനിയുടെയും നാറ്റം സഹിക്കവയ്യാതെ, തൂവെള്ള തുമ്പപ്പൂ ആ  പൂക്കളങ്ങളിൽ സ്ഥാനം കിട്ടാത്തത് നന്നായി എന്ന് മനസ്സിലാക്കി  തിരികെ തുമ്പിച്ചിറകിലേറി തുമ്പച്ചെടിയുടെ അടുത്തെത്തി. അമ്മച്ചെടിയോടും സഹോദരപ്പൂക്കളോടും കണ്ടതും നടന്നതും നാണംകെട്ടതും നാറിയതും കഥകൾ വിവരിക്കവേ അവർക്കരികിൽ ഒരു വെള്ളിക്കൊലുസ്സിന്റെ കിലുക്കം...കൂട്ടത്തിൽ മണികിലുങ്ങും പോലെയൊരു ചോദ്യവും, “തുമ്പച്ചെടിയേ...ഞാൻ നിന്റെ ദേവപാദപ്പൂക്കളെ നുള്ളട്ടേ...?”  
 ദിവസങ്ങളായി കാത്തിരുന്ന കാര്യം ആ കുഞ്ഞിനാവിൽനിന്നു കേട്ട് അതിശയംകൊണ്ടും സന്തോഷംകൊണ്ടും  തുമ്പച്ചെടിയും അതിലെ പൂക്കളും ആടിയുലഞ്ഞങ്ങു പൊട്ടിച്ചിരിച്ചു.. എന്നിട്ട് തുമ്പച്ചെടി ചോദിച്ചു, “മക്കളേ, എന്റെ തങ്കമേ, പൂനുള്ളാൻ അനുവാദം ചോദിക്കുന്ന നിന്റെ, ആ കുഞ്ഞിക്കൈകൾ എന്റെ തുമ്പപ്പൂക്കളേ എന്നിൽ നിന്ന് നുള്ളിയെടുത്ത് എന്തു ചെയ്യും?”
      തങ്കക്കുട്ടി പറഞ്ഞു, “എന്റെ വീട്ടിൽ മണമില്ലാത്ത, പറിക്കാൻ പാടില്ലാത്ത ഒരുപാട് പൂക്കളും, ഒരിക്കലും പൂക്കാത്ത ഒരുപാട് ചെടികളും ഉണ്ട്. ഒരു പൂവിതൾ താഴത്തു വീണാൽ നിലംവൃത്തികേടായല്ലോ എന്നു പറയുന്ന അച്ഛനുംഅമ്മയും പൂക്കളേ മത്സരപ്പിക്കാൻ പോയിരിക്കുകയാണ്. എനിക്കും വേണം ഒരു പൂക്കളം...മത്സരിക്കാനറിയാത്ത ,സ്നേഹിക്കുന്ന, ചിരിക്കുന്ന,പാടുന്ന, ആടുന്ന, പൂവുകളാൽ തീർക്കുന്ന പൂക്കളം..” എന്നു പറഞ്ഞ് ആ കുട്ടി തന്റെ ഉടുപ്പിന്റെ മടക്ക് നിവർത്തി തുമ്പച്ചെടിയുടെ മുന്നിലേയ്ക്കിട്ടു. നിറമുള്ള, മണമുള്ള, ഗുണമുള്ള പൂക്കൾ....മുല്ലപ്പു, പിച്ചിപ്പൂ,പനിനീർപ്പൂ, മുക്കുറ്റി, തൊട്ടാവാടി, കദളി, കോളാമ്പിപ്പൂ, ശംഖുപുഷ്പം, ചെമ്പരത്തി, നന്ത്യാർവട്ടം, ഗന്ധരാജൻ, സുഗന്ധറാണി, ചെമ്പകം, അരളി, ചെത്തിപ്പൂക്കൾ, പവിഴമല്ലി, വിഷ്ണുക്രാന്തി, കാക്കപ്പൂവ്, പൂച്ചെടിപ്പൂവ്, കമ്മൽപ്പൂവ്, കദളിപ്പൂവ്, കാശിത്തെറ്റി, പലതരം പച്ചക്കറിപ്പൂക്കൾ പേരറിയാത്ത ഒരുപാട് കാട്ടുപൂക്കൾ അങ്ങനെയങ്ങനെ തനിക്ക് ചുറ്റിലും പൂക്കളം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഒരുപാടൊരുപാട് പൂക്കളെ കൊണ്ട് ആ കുഞ്ഞിക്കൈകൾ തുമ്പച്ചെടിയുടെ മുൻപിൽ തീർത്ത പൂക്കളത്തിന്റെ ഒത്തനടുവിലേയ്ക്ക് തന്നിൽ നിന്ന് അടർത്തിയെടുത്ത തുമ്പപ്പൂക്കളെയും വച്ചു. മോക്ഷം കിട്ടിയ സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ, ചിരിക്കുന്ന പൂക്കളെക്കണ്ട് തുള്ളിക്കളിക്കുന്ന ആ തങ്കക്കുടത്തിനെ ചുറ്റി അവളിട്ട പൂക്കളത്തിനുമേൽ ഓണത്തുമ്പികൾ കൂട്ടത്തോടെ ആടിപ്പാടിപ്പാറിത്തകർത്തു.



ഓണംവന്നോണംവന്നോണംവന്നേ
പൂക്കളാൽ തീർത്തൊരു പൂക്കളം കണ്ടേ
പൂക്കളം തേടിയാ തുമ്പമലരിനും
പൂക്കളാൽ തീർത്തൊരു പൂക്കളം കിട്ടി
പൂക്കളം കാണാനായി ഓടിവായോ
മാലോകരെല്ലാരും ഓടിവായോ
ബൂലോകരെല്ലാരും ഓടിവായോ

      ആരും കാണാതെ ആർക്കും അറിയാതെ എവിടെയൊക്കെയോ പൂക്കുന്ന തുമ്പച്ചെടികൾ പോലെ ആരൊക്കെയോ എവിടൊക്കെയോ ഇന്നും കാത്തു സൂക്ഷിക്കുന്ന, കേരളത്തിന്റെ തനതായ ഓണം...ആ  നന്മമനസ്സുകൾക്കു മുൻപിലും, ഈ പൂക്കളം ഒരുക്കാൻ എന്നോടൊപ്പം കൂടിയ തുമ്പപ്പൂപോലെയുള്ള നന്ദക്കുട്ടിക്കും ദേവപാദപ്പൂക്കളാൽ സമ്പന്നമായ,  സന്തോഷത്താൽ ഈറനണിഞ്ഞകണ്ണുകളാൽ ചിരിക്കുന്ന എന്റെയീ കൊച്ചു  പൂക്കളം സമർപ്പിക്കുന്നു.
                എല്ലാപേർക്കും കിലുക്കാംപെട്ടിയുടെ ഓണാശംസകൾ....
നമ്മുടെ നാട്ടിലെ ഓണപ്പൂക്കളെ കണ്ടോ....






Saturday, August 27, 2011

ചില്ലുകൊട്ടാരം


    വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതേ വിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!
   എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്, പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണെന്നള്ള കാര്യം പോലും പലപ്പോഴും മറന്നു പോയി. മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.
   
ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല. ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!
   വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം...ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം...സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!! 

Monday, July 25, 2011

“ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ....”


  ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ 

ramanamam | Online Karaoke


        ഇത് കര്‍ക്കിടക മാസം. അല്ല രാമായണമാസം. രാമായണം നിറഞ്ഞു നില്‍ക്കുകകല്ലേ മാധ്യമങ്ങളിലെല്ലാം. വീടുകള്‍നിറയേ, നാടുനിറയേ രാമായണമയം.

   രാമായണം, അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കാനും വായിക്കാനും  തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് അത് മാനസ്സികമായി ആനന്ദവും, സമാധാനവും, ഓരോതവണ വായിക്കുമ്പോള്‍ പുതിയ പുതിയ അറിവുകളും തന്നുകൊണ്ടേയിരിക്കുന്നു. കര്‍ക്കിടക കാലാവസ്ഥയില്‍  രോഗങ്ങളും അപടങ്ങളും മരണങ്ങളും കൂടുതലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദു:ഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമിടയില്‍ ഒരു ആശ്വാസമായിട്ടായിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ രാമായണം വായന  തുടങ്ങിവച്ചത്.

        എത്രയോ കാലം മുന്‍പുതന്നെ എഴുതിയെന്ന് വിശ്വസിക്കുന്ന ആദികാവ്യമായ രാമായണത്തില്‍ മൃഗങ്ങളും പക്ഷികളും മനുഷ്യരും മരങ്ങളും ചെടികളും എല്ലാം പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്ന, ആശ്രയിക്കുന്ന ഒരു ലോകമാണ് നമ്മുടേതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്. ജഡായു, സമ്പാദി തുടങ്ങിയ പക്ഷികള്‍ , വാനരന്മാര്‍ , കരടി, മരങ്ങളും, ചെടികളും, സമുദ്രം, പര്‍വതം, എന്തിന് കുഞ്ഞണ്ണാരക്കണ്ണന്‍ വരെ... മനുഷ്യന്‍ എങ്ങനെ ജീവിക്കണം, പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം,നമ്മള്‍ പ്രകൃതിയോടിങ്ങി ജീവിക്കുമ്പോള്‍ പ്രകൃതിയിലുള്ളവയെല്ലാംതന്നെ മനുഷ്യനെ എത്രമാത്രം സംരക്ഷിക്കുന്നു അങ്ങനെയെന്തെല്ലാം എത്ര ഗംഭീരമായി, മനോഹരമായി പറഞ്ഞിരിക്കുന്നു.

 "വനദേവതമാരേ ! നിങ്ങളുമുണ്ടോ കണ്ടു വനജേഷ്ണയായ സീതയെ, സത്യം ചൊല്‍‌വില്‍ !
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷി സഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്മളാക്ഷിയെ മമ ചൊല്ലുവില്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
       ഇവിടെ സീതയെ രാമന്‍ അന്വേഷിക്കുന്നത് ആരോടൊക്കെയാണെന്ന് കണ്ടില്ലേ.

        എനിക്ക് രാമായണത്തില്‍ എത്ര വായിച്ചാലും മതിയാവാത്ത, ഓരോ വരികളിലും ഓരായിരം അര്‍ത്ഥങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഭാഗം ലക്ഷ്മണോപദേശം - ജീവിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികാട്ടിയായ വരികള്‍ . എല്ലാ അമ്മമാരും  മക്കള്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഇതുപോലെയൊക്കെയുള്ള ഉപദേശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ

അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം,
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നയോധ്യയെന്നോര്‍ത്തീടടവിയെ”

രാമായണത്തിലെ തന്നെ ഏറ്റവും മഹത്തരമെന്ന് പറയുന്ന വരികളാണിവ.
അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴുമഗ്രേ നടന്നു കൊള്ളേണം പിരിയാതെ എന്നുള്ളത് നാടും വീടും വിട്ട് ജീവിക്കുമ്പോള്‍  നമ്മുടെ ജീവിതത്തെ രക്ഷിക്കുന്ന കര്‍മ്മം എന്തായാലും അതായിരിക്കണം കൂടെയുള്ളതും പിരിയാതെയും. രാ‍മനെ അച്ഛനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കാണണമെന്നു പറയുന്നതില്‍ നിന്ന് എനിക്ക് മനസ്സിലായത്, ലോകത്ത് എവിടെയായാലും പിതൃ-മാതൃ, സഹോദരീ-സഹോദര  സ്ഥാനീയര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവരെ മനസ്സിലാക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക. നമ്മുടെ  അടുത്തുള്ള പ്രായമായവരെ ബഹുമാനിക്കാത്ത, സ്നേഹിക്കാത്ത, കണ്ടെന്നുതന്നെ ഭാവിക്കാത്തവര്‍ നാട്ടിലുള്ള അച്ഛനമ്മമാരെയോര്‍ത്ത് ദുഃഖിക്കുമോ? ഏത് സ്ത്രീയെയും കാമക്കണ്ണുളോടെ മാത്രം കാണുന്ന ഒരു വിഭാഗം, അമ്മപെങ്ങന്മാരെ, പെണ്‍‌മക്കളെ, ബഹുമാനിക്കുമോ സ്നേഹിക്കുമോ? വനത്തെ അയോദ്ധ്യയായി കാണുക എന്നാല്‍ , നമ്മള്‍ ജീവിക്കുന്നിടമാണ് നമ്മുടെ രാജധാനി. വാടക വീടല്ലേ ഇത്രയൊക്കെ വൃത്തി മതി, അത്രയധികം സൂക്ഷിക്കണ്ട എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ ജീവിതമെത്ര സുന്ദരമാക്കാം, എത്ര ദുഃഖങ്ങള്‍ ഒഴിവാക്കാം.

          വളരെ വികൃതമായും വികലമായും പുരാണങ്ങളെയും അതിലെ കഥാപാത്രങ്ങളെയും ഹാസ്യമെന്നു പറഞ്ഞ് ഹാസ്യത്തെ പോലും വികൃതമാക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകള്‍ വളരെ അറിവും കഴിവും ഭാഷപ്രാവീണ്യവും ഉള്ളവരുടെ പല ബ്ലോഗിലും, അതുപോലെ തന്നെ പല മാധ്യമങ്ങളിലും കാണാന്‍ ഇടയായിട്ടുണ്ട്. ഇത്ര അക്ഷരസമ്പന്നതയും അറിവും ഉള്ളവര്‍ എന്തേ ഇങ്ങനെയൊക്കെ  ചിന്തിക്കുന്നു എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ഇന്നലെ ഞാന്‍ കേട്ട ഒരു ചോദ്യവും, “എന്തിനാ രാമായണം വായിക്കുന്നേ?”   (മാ! നിഷാദ” (മനുഷ്യാ, അരുതേ) എന്നു പറയാന്‍ ഞാനാളല്ലല്ലോ.)  എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഞാന്‍ പറയുന്ന മറുപടി  ഒരുപക്ഷേ  അറിവുള്ള ആര്‍ക്കും തൃപ്തിയാവില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.. എന്നാലും രാമായണം വായിക്കുന്നതെന്തിനെന്ന ചോദ്യത്തിന് എനിക്ക് ഇങ്ങനെ തോന്നി. ഒരു മോഡേണ്‍ ആര്‍ട്ട്പോലെ.... ‌‌‌‌‌ഒന്നും മനസ്സിലാകാത്തവര്‍ക്ക് തോന്നും എന്താ ഇത് എന്ന്. മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവനവന്റെ ഭാവനക്കും ചിന്തക്കും മനോസുഖത്തിനും  ഒക്കെവേണ്ടുന്നപോലെ അത് ആസ്വദിക്കാം  അനുഭവിക്കാം ഉപയോഗിക്കാം.

                           അതുപൊലെ വേറൊരു  രീതിയില്‍ ഇങ്ങനെയും ഒന്നു ചിന്തിച്ചു(വായിക്കുന്നവര്‍ ക്ഷമിക്കണേ).
ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ  ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം   അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണംവായനയും... (ജീവിതവഴികാട്ടികളായ വേദപുരാണഗ്രന്ഥങ്ങളെല്ലാം തന്നെ)  അതൊരു അനുഭൂതിയാണ്, നിര്‍വൃതിയാണ്, അത് വായിച്ചനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ടതാണ്.(ഇങ്ങനെ ഒരു ഉപമ പറയേണ്ടി വന്നതിന് ആദികവിയായ വാല്മീകിയോട്, അക്ഷരലക്ഷ്മിയോട്  ഞാന്‍ മാപ്പു ചോദിക്കുന്നു.)               
             തിരക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥമായിരിക്കുമ്പോളല്ലേ നമ്മള്‍ ജീവിതത്തില്‍ ആസ്വദിക്കേണ്ട പലതും ചെയ്യുക. പണ്ട് കാര്‍ഷികവൃത്തിയുടെ തിരക്കുകളുമായി മനുഷ്യന്‍ ജീവിച്ചിരുന്ന കാലത്ത് മഴക്കാലമായ കര്‍ക്കിടകത്തിലേ വായിക്കാനും ചികിത്സിക്കാനും ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കാനും സമയം കിട്ടിയിരുന്നുള്ളൂ. എല്ലാത്തിനും ഉള്ളപോലെ ഒരു കേടുതീര്‍ക്കല്‍, അഴിച്ചുപണി, എല്ലാവര്‍ഷാവസാനവും ഒരു നവീകരിക്കല്‍ (റിപ്പയര്‍ & റിനവേഷന്‍). പിന്നെ ചിങ്ങം (പുതുവര്‍ഷം) മുതല്‍ ഉന്മേഷവാന്മാരായി ആരോഗ്യവാന്മാരായി അദ്ധ്വാനിച്ച് ജീവിക്കും. അപ്പൊഴേ!! നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍‌ക്കാന്‍ ഈ കര്‍ക്കിടകത്തിലേ  തയ്യാറെടുക്കാം അല്ലേ?

Saturday, July 2, 2011

മനസ്സിലൊരു വിങ്ങലായ്.....ഈ ശബ്ദം


ഈ ശബ്ദം  കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം  ഇന്നും എന്നും  നമുക്കു കേള്‍ക്കാം...

Vandemukunda | Online Karaoke

(ചിത്രം:ദേവാസുരം - 1993, സംവിധാനം - ഐ വി ശശി, ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് - ശ്രീ.എം.ജി.രാധാകൃഷ്ണന്‍, രാഗം-മധ്യമാവതി - ഈ ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രംഗമാണ്.  ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിച്ചിരിക്കുന്നത് ശ്രീ.തൃപ്പൂണിത്തുറ ഹരിദാസ് ആണ്).



പ്രണയം മനസ്സില്‍ ഉള്ള എല്ലാവര്‍ക്കും എന്നും ഒരുവിങ്ങലായ സംഗീതം ...... 
.......ഓ മൃദുലേ.....


(1982 ല്‍ പുറത്ത് വന്ന, പി.ചന്ദ്രശേഖര്‍ സം‌വിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെതാണ് ഈ ഗാനം.  രചന - സത്യന്‍ അന്തിക്കാട്, സംഗീതം - എം.ജി.രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്.  ഈ ഗാനരംഗത്തെ നടന്‍ ദിലീപും നടി പൂര്‍ണ്ണിമ ജയരാമുമാണ്.  ഈ ഗാനത്തിന്റെ തന്നെ മറ്റൊരു മൂഡിലുള്ളതും, പിന്നെ, പ്രണയവസന്തം തളിരണിയുമ്പോള്‍, രജനീ പറയൂ എന്നിവയാണ് മറ്റ് ഗാനങ്ങള്‍ ).

ഈ പാട്ടിന്റെ പിന്നില്‍ എം ജി സഹോദരന്മാരുടെ വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട്

 

2001-ല്‍ പുറത്തിറങ്ങിയ, സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത  “അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ..ശലഭം വഴിമാറുമാ മിഴിരണ്ടിലും.. എന്ന ഗാനത്തിന് എറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു.  എം.ജി.ശ്രീകുമാറും  ചിത്രയും പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കാനഡ രാഗത്തിലാണ്.  എസ്സ്.രമേശന്‍ നായരുടെതാണ് വരികള്‍. ബിജുമേനോനും ലക്ഷ്മി ഗോപാലസ്വാമിയും മാസ്റ്റര്‍ അശ്വിനുമാണ് രംഗത്ത്.


ഒരുപാടു ലളിതഗാങ്ങളും,  സിനിമാഗാനങ്ങളും , ശാ‍സ്ത്രീയസംഗീതവും  എല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നമുക്കുണ്ട്. എന്നാലും എനിക്കു എന്നും പ്രിയപ്പെട്ടവ ഞാന്‍  എഴുതിയെന്നേയുള്ളൂ.
ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ കണ്ണീര്‍പ്രണാമം................                                                                                                                                                                   

Tuesday, June 28, 2011

വായൂര്‍വരുണമേളം.


                    എത്തിനോക്കാന്‍ ആളുകളോ,  ചുറ്റും വീടുകളോ, ഇല്ലാത്ത എന്റെ  വീടിന്റെ ജനാലകള്‍ക്ക് തിരശ്ശീലകളുടെ ആവശ്യമില്ല.  എന്നാലോ! എപ്പോഴൊക്കെയോ എന്റെ വീടിനുള്ളിലേക്ക് ഓടിയെത്തുന്ന കാറ്റിനേക്കാണാന്‍   എല്ലാ ജനാലകളിലും തിരശ്ശീലകള്‍ തൂക്കി ഞാന്‍  കാത്തിരുന്നു.   ആദ്യം  കുളിര്‍മ്മയുള്ള ഇളം തെന്നലായി എന്റെ ജനാലവിരികളേ തഴുകിത്തഴുകി....പിന്നെ മെല്ലെ മെല്ലെ, അവയെ ഒരു  താളത്തില്‍ പറത്തി, എന്റെ മുടിയിഴകളെ തഴുകി, എന്റെ മുഖത്ത് പതിയെ ഒന്നു തട്ടി, സുഖകരമായ  തണുപ്പുള്ള തലോടലോടെ....കുറെ നേരംതാളത്തില്‍ താളത്തില്‍ ഒരു ചെറു മര്‍മരത്തോടെ പലപ്പോഴും കാറ്റ് വീശിക്കൊണ്ടേയിരിക്കും.


              പെട്ടെന്ന് ആ  തിരശ്ശീലകളെ ഉയരത്തില്‍ പറത്തി കാറ്റ് ശക്തിയായൊന്നു വീശി, ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നടന്നടുക്കുന്ന ഗജരാജനേപ്പോലെ, വരുണഭഗവാനെ എഴുന്നള്ളിച്ചു കൊണ്ടുള്ള  വായൂഭഗവാന്റെ വരവ്.    ഒരു ചെറു ചാറ്റല്‍ മഴയുടെ അകമ്പടിയോടെ...., മെല്ലെയൊന്ന് പിന്‍‌വലിഞ്ഞ്.... പിന്നെ അതിശക്തിയായി  നടുമുറ്റത്തേക്കു പാഞ്ഞടുത്ത മഴയെ, നേരത്തേതന്നെയെത്തി നാലുകെട്ടില്‍ പാത്തിരുന്ന  കള്ളക്കാറ്റ് ചുറ്റിയൊരുപിടുത്തം.  പിന്നെ പറയണോ മേളം. കാറ്റും മഴയും കൂടെ ഒരു ഉത്സവമേളം തന്നെ. നടുമുറ്റത്തെ കളിക്കളമാക്കി എല്ലാം മറന്നവര്‍  ആടിത്തിമിര്‍ത്തു. നാലുകെട്ട് നിറയെ വെള്ളം തെറിപ്പിച്ച് കാറ്റിന്റെ വരവറിയിച്ച തിരശ്ശീലകളേയും കാറ്റിനെക്കാത്തിരുന്ന എന്നേയും  നനച്ച്,  ഞങ്ങളാരും കാണാതെ വായുവരുണന്മാര്‍  ഒറ്റപോക്ക്.  ഇനിയും വരും അവര്‍ ഒന്നിച്ച് . അതുവരെ   ജനാല്‍തിരിശ്ശീലയുടെ പിന്നിലൂടെ പാത്തുപതുങ്ങി  നടക്കുന്ന കാറ്റിനെകണ്ട്, കാറ്റ്കൊണ്ട്, കാറ്റുപറയുന്ന കഥകളുംകേട്ട് കാത്തിരിക്കും ഞാന്‍.
     
                   ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒരു മഴക്കാല അനുഭവം.......
                                                                           

                                          

Monday, May 23, 2011

അമ്മസ്നേഹത്തിന്റെ സമ്പന്നത

         സ്നേഹിക്കാന്‍ അതും അമ്മയെ ഒരു ദിനം വേണോ? ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ . സ്നേഹിക്കാന്‍ ദിനം വേണ്ട. എന്നും എപ്പോഴും സ്നേഹിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ അതൊരാഘോഷമാക്കണം. പല സദനങ്ങളിലും നിറകണ്ണുകളോടെ കാത്തിരിക്കുന്നവരെ ഒന്നു ചെന്നു കാണാന്‍ ഒരു സ്നേഹസമ്മാനം കൊടുക്കാന്‍ ഒക്കെ ഒരു ദിനം നല്ലതല്ലേ? നല്ലതാണ്. എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്. നാല് അമ്മമാര്‍ ,ഇന്നതില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ .                
         മുപ്പത്തിരണ്ടുവര്‍ഷത്തെ പരക്കം‌പാച്ചിലും കഴിഞ്ഞു വന്ന എനിക്ക്   ഈ വര്‍ഷത്തെ മാതൃദിനത്തില്‍ ആ സ്നേഹനിധികളെ എന്റെ കൈക്കുള്ളിലൊതുക്കി, നെഞ്ചോട്ചേര്‍ത്ത് അവരുടെ സ്നേഹം ആവോളം അനുഭവിക്കാന്‍, ആസ്വദിക്കാന്‍  ഭാഗ്യം കിട്ടി................ ..................................ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...

കടലോളം സ്നേഹം തരുന്നു
ഒരു കടുകോളം ,തരി കരടോളം
തിരികെ ഒന്നുമേവേണ്ടാതെ.....................
                                                        
                                                 ..