Tuesday, June 28, 2011

വായൂര്‍വരുണമേളം.


                    എത്തിനോക്കാന്‍ ആളുകളോ,  ചുറ്റും വീടുകളോ, ഇല്ലാത്ത എന്റെ  വീടിന്റെ ജനാലകള്‍ക്ക് തിരശ്ശീലകളുടെ ആവശ്യമില്ല.  എന്നാലോ! എപ്പോഴൊക്കെയോ എന്റെ വീടിനുള്ളിലേക്ക് ഓടിയെത്തുന്ന കാറ്റിനേക്കാണാന്‍   എല്ലാ ജനാലകളിലും തിരശ്ശീലകള്‍ തൂക്കി ഞാന്‍  കാത്തിരുന്നു.   ആദ്യം  കുളിര്‍മ്മയുള്ള ഇളം തെന്നലായി എന്റെ ജനാലവിരികളേ തഴുകിത്തഴുകി....പിന്നെ മെല്ലെ മെല്ലെ, അവയെ ഒരു  താളത്തില്‍ പറത്തി, എന്റെ മുടിയിഴകളെ തഴുകി, എന്റെ മുഖത്ത് പതിയെ ഒന്നു തട്ടി, സുഖകരമായ  തണുപ്പുള്ള തലോടലോടെ....കുറെ നേരംതാളത്തില്‍ താളത്തില്‍ ഒരു ചെറു മര്‍മരത്തോടെ പലപ്പോഴും കാറ്റ് വീശിക്കൊണ്ടേയിരിക്കും.


              പെട്ടെന്ന് ആ  തിരശ്ശീലകളെ ഉയരത്തില്‍ പറത്തി കാറ്റ് ശക്തിയായൊന്നു വീശി, ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നടന്നടുക്കുന്ന ഗജരാജനേപ്പോലെ, വരുണഭഗവാനെ എഴുന്നള്ളിച്ചു കൊണ്ടുള്ള  വായൂഭഗവാന്റെ വരവ്.    ഒരു ചെറു ചാറ്റല്‍ മഴയുടെ അകമ്പടിയോടെ...., മെല്ലെയൊന്ന് പിന്‍‌വലിഞ്ഞ്.... പിന്നെ അതിശക്തിയായി  നടുമുറ്റത്തേക്കു പാഞ്ഞടുത്ത മഴയെ, നേരത്തേതന്നെയെത്തി നാലുകെട്ടില്‍ പാത്തിരുന്ന  കള്ളക്കാറ്റ് ചുറ്റിയൊരുപിടുത്തം.  പിന്നെ പറയണോ മേളം. കാറ്റും മഴയും കൂടെ ഒരു ഉത്സവമേളം തന്നെ. നടുമുറ്റത്തെ കളിക്കളമാക്കി എല്ലാം മറന്നവര്‍  ആടിത്തിമിര്‍ത്തു. നാലുകെട്ട് നിറയെ വെള്ളം തെറിപ്പിച്ച് കാറ്റിന്റെ വരവറിയിച്ച തിരശ്ശീലകളേയും കാറ്റിനെക്കാത്തിരുന്ന എന്നേയും  നനച്ച്,  ഞങ്ങളാരും കാണാതെ വായുവരുണന്മാര്‍  ഒറ്റപോക്ക്.  ഇനിയും വരും അവര്‍ ഒന്നിച്ച് . അതുവരെ   ജനാല്‍തിരിശ്ശീലയുടെ പിന്നിലൂടെ പാത്തുപതുങ്ങി  നടക്കുന്ന കാറ്റിനെകണ്ട്, കാറ്റ്കൊണ്ട്, കാറ്റുപറയുന്ന കഥകളുംകേട്ട് കാത്തിരിക്കും ഞാന്‍.
     
                   ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒരു മഴക്കാല അനുഭവം.......