പ്രാപ്തിയുണ്ടായിട്ടല്ല, എന്നാലും കൊച്ചൂട്ടന്റെ ഒരു കൊച്ചു മോഹമല്ലേ?. അതു സാധിച്ചു കൊടുക്കേണ്ടതും അമ്മതന്നെയല്ലേ . ആ മോഹം വന്ന വഴിയോ..? അതു പറഞ്ഞേ തീരൂ. പഞ്ചായത്ത് കൊടുത്ത പൊതു സ്ഥലത്ത് തല ചായ്ക്കാൻ ഒരിടം. പല കുടുംബങ്ങൾക്കും വലിയ സമാധാനവും ആശ്വാസവും ആയിരുന്നു ആ ദാനം. അവിടം ഒരു കൂട്ടുകുടുംബംപോലെ തോന്നിയതുകൊണ്ടാവാം നാട്ടുകാർ ആ സ്ഥലത്തിനെ പഞ്ചായത്തുകുടുംബം എന്നുവിളിച്ചു.
എവിടെനിന്നൊക്കെയോ വന്നവർ. ദുഃഖങ്ങളും ചെറുസന്തോഷങ്ങളും നുറുങ്ങറിവുകളും മുതൽ വൈകുന്നേരം വരെ ശേഖരിച്ചു കിട്ടുന്ന ആഹാരം പോലും നിറഞ്ഞ മനസ്സോടെ പങ്കുവയ്ക്കുന്ന അമ്മമാരും മക്കളും. പെണ്ണുങ്ങളുടെ സമ്പാദ്യം കൈയ്യിട്ടുവാരിയോ, അടിച്ചുമാറ്റിയോ, പിടിച്ചുപറിച്ചോ കള്ളും കഞ്ചാവും അടിച്ച്, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഈ പഞ്ചായത്ത്കുടുംബം എന്ന് പറഞ്ഞ് അടിബഹളങ്ങളാഘോഷങ്ങൾക്കുശേഷം സമാധാനത്തോടെ ഗംഭീരമായി ഉറങ്ങുന്ന പുരുഷകേസരിമാർ. ഈ ലോകത്തിലേയ്ക്ക് ഒരു നാൾ ആരോ ഒരു സമ്മാനം നൽകി - ഒരു ടി വി. അടുത്തു തന്നെ കേബിൾ ബിസിനസ്സ് നടത്തുന്ന സഹൃദയന്മാരുടെ വക സൗജന്യമായിട്ടൊരു കേബിൾ കണക്ഷനും. പോരേ പൊടിപൂരം! വൈകുന്നേരത്തെ ആഘോഷങ്ങളിൽ ടിവി കാണലും ഒരു പതിവായി. ചാനലുകളിലെ വാർത്താ ബഹളങ്ങളും, കരയിപ്പിക്കുന്ന കോമഡിഷോകളും ചിരിപ്പിക്കുന്ന റിയാലിറ്റി ഷോകളും, സീരിയലുകളും, കഥയല്ലിതു ജീവിതവും എഫ്.ഐ .ആർ പോലുള്ള സംഭവങ്ങളും കണ്ട് പഞ്ചായത്ത് കുടുംബം ആനന്ദിക്കുകയും അതോടൊപ്പം 'നമ്മുടെയൊക്കെ ജീവിതം എത്ര സുന്ദരം' എന്ന് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഇടയ്ക്കിടെ വരുന്ന പരസ്യങ്ങളിൽ മാത്രം കണ്ണുടക്കി, മനസ്സുടക്കിക്കിടന്ന കുറെ കുട്ടന്മാരും കുട്ടത്തിമാരും അവിടെയുണ്ടായിരുന്നു. ക്രീമുകളുടെയും, സോപ്പുകളുടെയും,എണ്ണകളുടേയും പരസ്യത്തിലെ ആൺപെൺചന്തങ്ങളെ കണ്ട് മനോഹരമായ, കുഴപ്പങ്ങളൊന്നുമില്ലാത്ത തങ്ങളുടെ മുഖങ്ങളിൽ വെറുതേ തലോടിക്കൊണ്ടിരുന്ന് അവർ ചിന്തിച്ചു - കുരുക്കളും പാടുകളുമൊക്കെ വന്നിരുന്നെങ്കിൽ, ചർമ്മ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ, മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നെങ്കിൽ, വയർചാടിയിരുന്നെങ്കിൽ, എങ്ങനെയും കാശുണ്ടാക്കി ഇതൊക്കെ വാങ്ങിപ്പുരട്ടാമായിരുന്നെന്ന്. എന്തു ചെയ്യാൻ, ആവശ്യത്തിനു വെയിലും മഴയും കാറ്റും ഒക്കെ ദേഹത്തു തട്ടുന്നതും, ആധുനിക ആഹാര രീതികൾക്കു പിന്നാലെ പോകാൻ സാമ്പത്തികമില്ലാത്തതും, വലിയ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളില്ലാതിരുന്നതും എല്ലാം ആ ചുള്ളത്തികൾക്കും ചുള്ളന്മാർക്കും വല്ലാത്ത വിഷമം തോന്നിച്ചിരുന്നു എന്ന് അവരുടെ സംഭാഷണങ്ങളിലും മുഖഭാവങ്ങളിലും ഒളിഞ്ഞുതെളിഞ്ഞു നിന്നിരുന്നു.
ഇതിനിടയിലാണ്, നമ്മുടെ പതിനൊന്ന് വയസ്സുകാരൻ കൊച്ചൂട്ടൻ അവന്റെ തീരാദുഃഖവുമായി അമ്മയെ സമീപിച്ചത്... "അമ്മേ, ഞാനിങ്ങനെ തൂങ്ങും സ്വാമിയായി നിന്നാൽ മതിയോ? ഞാനെന്നാണമ്മേ കോംപ്ലാൻബോയി ആകുക?” അധികം ടിവി കാണാത്ത ആ അമ്മയ്ക്ക് മോൻ പറഞ്ഞ കാര്യം പെട്ടെന്ന് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ കൊച്ചൂട്ടൻ അന്ന് ടിവിയിൽ കോംപ്ലാൻ പരസ്യം വന്നപ്പോൾ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് നിറകണ്ണുകളോടെ ആ മാതൃത്വത്തെ ഒന്നുനോക്കി വീണ്ടും ചോദിച്ചു, “എന്നാണമ്മേ ഈ ഞാനും കോംപ്ലാൻബോയി ആകുന്നത്?” ആ ചോദ്യം അമ്മമനസ്സിൽ മഴക്കാറ് നിറച്ചു. "പാവം എന്റെ കുട്ടി! നോക്കട്ടേ മോനെ, അമ്മ എങ്ങനെയും പൈസ ഉണ്ടാക്കി എന്റെ കുട്ടനെ കോംപ്ലാൻബോയി ആക്കാം, കേട്ടോ", അമ്മ മകനെ സമാധാനിപ്പിച്ചു. അപ്പോൾ മുതൽ ആ പാവം സ്ത്രീയ്ക്ക് അതു മാത്രമായി ചിന്ത. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും അന്നു മുതൽ ചെലവ് ചുരുക്കി, മിച്ചം വയ്ക്കുവാൻ കഴിയുന്നത്ര അവർ ശ്രമിച്ചു. സമ്പാദ്യക്കുടുക്കയുടെ ഭാരം കൂടുന്നതിലുള്ള സന്തോഷം അമ്മയും മകനും നിത്യേന പങ്കുവച്ചു. ഒന്നായിരുന്ന് അവർ കോംപ്ലാൻബോയിയെ സ്വപ്നവും കണ്ടു.
എന്നത്തേയും പോലെ അത്താഴസല്ലാപസംഗമങ്ങളും ടിവി കാണലും എല്ലാം കഴിഞ്ഞ് എല്ലാപേരും ഉറക്കത്തിലേയ്ക്ക് ലയിച്ചു കൊണ്ടിരിയ്ക്കേ, പുറത്ത് ഭയങ്കര ബഹളം.... കള്ളു ബഹളം നിത്യ സംഭവമായിരുന്ന അവിടെ ആരും അതത്ര കാര്യമാക്കിയില്ല. എന്നാലും പതിവില്ലാത്ത ചില വാക്കുകൾ ബഹളത്തിനിടയിൽ കേട്ട കുഞ്ഞൂട്ടന്റെ അമ്മ പുറത്തിറങ്ങി, കൂടെ മറ്റ് സ്ത്രീകളും. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അന്നവിടെ നടന്ന കലാപരിപാടി കണ്ട് ഒരു പെണ്ണുങ്ങൾക്കും ദേഷ്യം വന്നില്ല, ചൂലെടുത്തില്ല എന്നു തന്നെയല്ല തൊലിക്കട്ടി കുറഞ്ഞ പലരും മുഖം പൊത്തി ചിരിച്ചുകൊണ്ട് അവരവരുടെ ഇടങ്ങളിലേയ്ക്ക് വലിഞ്ഞു. കൊച്ചൂട്ടന്റെ അമ്മ മാത്രം വീണ്ടും ആ കാഴ്ച തുടർന്നു. ഉടുമുണ്ടിനെ പല തരത്തിൽ ശരീരത്തിൽ പിടിച്ചു നിർത്തിയിരിക്കുന്നവരുടെ നടുവിൽ കുഞ്ഞൂട്ടന്റെ മാന്യപിതാവ് കൊച്ചാപ്പി ഓട്ടവീണ ഷഡി മാത്രം ധരിച്ച് ആടിക്കുഴയുകയും കൂട്ടത്തിൽ അലറിപ്പറയുകയും... “നീയെല്ലാം വെഴും തൂങ്ങും ചാമികൾ...ഞാൻ... ഈ ഞാൻ .. കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്....അയാമേ കൊഴമ്പാൻ ബ്ലോയ്...
അകത്തേയ്ക്കോടിപ്പോയ കുഞ്ഞൂട്ടന്റെ അമ്മ കണ്ടു...മകന്റെ സ്വപ്നക്കുടുക്ക തകർന്നു കിടക്കുന്നതും അതിനരികിൽ ഒരു കോംപ്ലാൻബോയിയെ സ്വപ്നം കണ്ട് പാവം തൂങ്ങും സ്വാമി തൂങ്കുന്നതും (ഉറങ്ങുന്നതും).... അപ്പോഴും വെളിയിൽ തൂങ്ങും ചാമികളും കൊഴമ്പാൻബ്ലോയിയും, വീട്ടിലെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ തകർത്ത് ബിവറേജസ് കോർപ്പറേഷന് റെക്കാർഡ് വരുമാനം ഉണ്ടാക്കിക്കൊടുത്ത്, ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖം ആഘോഷിച്ച് ആടിക്കുഴയുന്നു, അലറിവിളിയ്ക്കുന്നു, അയാമേ കൊഴമ്പാ ഴാ ഴാാ @$@(*^& ബ്ലോ.....ഴ്ഴ്....